ഹിറ്റ്മാൻ ഷോ; ഓസീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോർ
സെന്റ് ലൂസിയയിലെ ഡാരൻ സമി നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അക്ഷരാർത്ഥത്തിൽ ഇന്ന് രോഹിത് ശർമ ഷോയായിരുന്നു. ക്യാപ്റ്റൻ ഇന്നിങ്‌സുമായി കളംനിറഞ്ഞ രോഹിതിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ 205 റൺസെന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയർത്തി. രോഹിത് ശർമ 41 പന്തിൽ എട്ട് സിക്‌സിന്റേയും ഏഴ് ഫോറിന്റേയും അകമ്പടിയിൽ 92 റൺസ് എടുത്തു. സെഞ്ച്വറിക്ക് എട്ട് റൺസ് അകലെ മിച്ചൽ സ്റ്റാർക്കാണ് രോഹിതിനെ വീഴ്ത്തിയത്.Hitman
മത്സരത്തിൽ ടോസ് നേടിയ ആസ്‌ത്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സൂപ്പർ താരം വിരാട് കോഹ്ലി ഒരിക്കൽ കൂടി നിരാശപ്പെടുത്തിയ മത്സരത്തിൽ രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ പ്രഹരം. സംപൂജ്യനായി കോഹ്ലിയെ ടിം ഡേവിഡിന്റെ കയ്യിലെത്തിച്ചത് ഹേസൽവുഡാണ് ഓസീസിന് ആദ്യ ബ്രേക് ത്രൂ നൽകിയത്. എന്നാൽ അവിടന്നങ്ങോട്ട് രോഹിത് ശർമയുടെ നിറഞ്ഞാട്ടമായിരുന്നു. മിച്ചൽ സ്റ്റാർക്കെറിഞ്ഞ മൂന്നാം ഓവറിൽ നാല് സിക്‌സും ഒരു ഫോറും പറത്തി ഹിറ്റ്മാൻ വെടിക്കെട്ടാരംഭിച്ചു. ഒരറ്റത്ത് ഋഷബ് പന്തിനെ കാഴ്ച്ചക്കാരനാക്കിയായിരുന്നു രോഹിത് ഷോ. വെറും 19 പന്തിലാണ് ഇന്ത്യന്‍ നായകന്‍ അർധ ശതകം കുറിച്ചത്. ടൂര്‍ണമെന്‍റിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയാണിത്. രണ്ടാം ഓവറിൽ രോഹിതും പന്തും ചേർന്ന് 87 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
15 പന്തുമായി ഋഷബ് പന്ത് പുറത്തായ ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവും ടോപ് ഗിയറിലായിരുന്നു. മൂന്നാം വിക്കറ്റിൽ സൂര്യയും രോഹിതും ചേർന്ന് സ്‌കോർബോർഡിൽ 34 റൺസ് ചേർത്തു. ഒടുവിൽ 12ാം ഓവറിൽ സ്റ്റാർക്കിന്റെ യോർക്കറിൽ ഹിറ്റ്മാന്റെ കുറ്റി തെറിച്ചു. പിന്നീട് ക്രീസിലെത്തിയവരൊക്കെ സ്‌കോർബോർഡിലേക്ക് മികച്ച സംഭാവനകൾ നൽകിയാണ് മടങ്ങിയത്. സൂര്യ 16 പന്തിൽ 31 റൺസെടുത്തപ്പോൾ ശിവം ദൂബേ 22 പന്തിൽ 27 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച ഹർദികും ജഡേജയും ചേർന്ന് ഇന്ത്യൻ സ്‌കോർ 200 കടത്തി. ഹര്‍ദിക് 27 റണ്‍സുമായി പുറത്താവാതെ നിന്നു. ഓസീസിനായി സ്റ്റാർക്ക് 45 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.