‘കാലില്‍ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു’; മൂന്നാം ക്ലാസുകാരനോട് രണ്ടാനച്ഛന്റെ ക്രൂരപീഡനം
കൊല്ലം: തേവലക്കരയില്‍ മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരപീഡനം. കുഞ്ഞിന്റെ കാലില്‍ ഇസ്തിരികൊണ്ട് പൊള്ളിച്ചു. ഇയാളെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പൊള്ളല്‍ ഏറ്റ കുട്ടിയെ സി ഡബ്ലുസിയിലേക്ക് മാറ്റി. കുഞ്ഞിന്റെ അമ്മ വിദേശത്താണ് ജോലി ചെയ്യുന്നത്. ബുധനാഴ്ചയാണ് ഈ സംഭവം നടക്കുന്നത്. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടി വികൃതി കാണിച്ചതിനാണ് രണ്ടാനച്ഛന്റെ ക്രൂരത.
കുട്ടിയുടെ സഹോദരന്‍ ടീച്ചറോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. പെട്ടെന്നുണ്ടായ ദേഷ്യത്തിന് പുറത്താണ് അങ്ങനെ ചെയ്തതെന്നാണ് രണ്ടാനച്ഛന്‍ പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ പൊലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. രണ്ടാനച്ഛന്റെ അറസ്റ്റ് തെക്കുംഭാഗം പോലീസ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ ജുവനയിൽ ജസ്റ്റിസ് ആക്ട്, ആയുധം കൊണ്ട് പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു.
നേരത്തെയും അച്ഛൻ പീഡിപ്പിച്ചു എന്ന് കുട്ടിയുടെ മൊഴി. നേരത്തെ ഉപദ്രവിച്ചതിലും പോലീസ് കേസെടുത്തു. കത്തി ഉപയോഗിച്ച് നേരത്തെ പൊള്ളൽ ഏൽപ്പിച്ചെന്ന കുട്ടി പോലീസിന് മൊഴി നൽകി.