അർജന്‍റീന ഫുട്ബോൾ ടീമിന്‍റെ സന്ദർശനം; കരാർ ലംഘിച്ചത് കേരള സര്‍ക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സര്‍ക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. എഎഫ്എ കൊമേഴ്സ്യൽ ആന്റ് മാർക്കറ്റിംഗ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്സിന്റേതാണ് പ്രതികരണം.
ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും ഈ വർഷം കേരളത്തിലെത്തില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ സ്ഥിരീകരിച്ചിരുന്നു. ഈ ഒക്ടോബറില്‍ കേരളത്തിൽ എത്താനാവില്ലെന്ന് അർജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചുവെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. ഈ ഒക്ടോബറില്‍ വരാനാവില്ലെന്നാണ് അർജന്റീന ഫുടബോള്‍ അസോസിയേഷന്‍ പറയുന്നതെന്നും ഒക്ടോബറിലേ കളി നടത്താനാകൂ എന്നാണ് സ്പോൺസറുടെ നിലപാടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും സംസ്ഥാന സർക്കാർ ചെലവഴിച്ചിട്ടില്ല എന്നാണ് മന്ത്രി ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ മെസ്സിയെ ക്ഷണിക്കുന്നതിന് വേണ്ടി മന്ത്രിയും സംഘവും സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിലേക്ക് പോയതിന് 13,04,434 രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് ചെലവായത്.
സർക്കാർ പ്രതിക്കൂട്ടിലാണെന്നും മെസ്സി മിസ്സിങ് ആണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. മെസ്സി കേരളത്തിലേക്ക് വരുന്നു എന്ന പ്രചാരണത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് സർക്കാർ വ്യക്തത വരുത്തണമെന്ന് ഷാഫി പറമ്പിൽ എംപി ചൂണ്ടിക്കാട്ടി. കരാർ ലംഘനം നടത്തിയത് സർക്കാർ ആണെന്ന് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പറയുന്നു. സർക്കാർ പണം ചെലവഴിച്ചതിൽ മറുപടി വേണം. അല്ലെങ്കിൽ പണം ഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്നും ഷാഫി പറമ്പിൽ പറമ്പിൽ കൂട്ടിച്ചേർത്തു.