ഭാര്യക്ക് അധ്യക്ഷസ്ഥാനം കിട്ടിയില്ല; എൽദോസ് കുന്നപ്പിള്ളി ഓഫിസ് കെട്ടിടം ഒഴിയണമെന്ന് ഉടമ



കൊച്ചി: പെരുമ്പാവൂരിൽ നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഓഫിസ് ഒഴിയാൻ നിർബന്ധിതനായി. അധ്യക്ഷനാകുമെന്ന് കരുതിയ വനിത കൗൺസിലറുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു എം.എൽ.എയുടെ ഓഫിസ് പ്രവർത്തിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കൗൺസിലറുടെ ഭർത്താവ് ആവശ്യപ്പെടുകയായിരുന്നു. പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ്‍ സ്റ്റാന്റിന് സമീപമാണ് ഈ കെട്ടിടം.

ഒരു മാസം മുമ്പാണ് ഇവിടെ എം.എൽ.എ ഓഫിസ് ​പ്രവർത്തനം തുടങ്ങിയത്. കെട്ടിടത്തിലെ ഫ്യൂസ് ഊരുകയും ചെയ്ത നിലയിലാണ്.

കെട്ടിടം ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടതോടെ ഓഫിസ് മറ്റൊരിടത്തേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് ജീവനക്കാർ.

മൂന്ന് വനിതകളാണ് അധ്യക്ഷ പദവിയിലേക്ക് മത്സര രംഗത്തുണ്ടായിരുന്നത്. തുടർന്ന് വോട്ടെടുപ്പിലൂടെയാണ് അധ്യക്ഷയെ തീരുമാനിച്ചത്. 16 വോട്ടുകൾ നേടി കെ.എസ്. സംഗീതയാണ് ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ രണ്ടര വർഷം സംഗീതയും തുടർന്നുള്ള രണ്ടരവർഷം ആനി മാത്യുവും ചെയർപേഴ്സൺ പദവിയിലിരിക്കും.