മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി ചർച്ചകൾ: പരസ്യമായ അഭിപ്രായ പ്രകടനങ്ങളിൽനിന്നും നേതാക്കൾ പിന്തിരിയണം



തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി ചർച്ചകൾ തുടങ്ങി യു.ഡി.എഫ്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പരസ്യമായ അഭിപ്രായ പ്രകടനങ്ങളിൽനിന്ന് നേതാക്കൾ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ രംഗത്തെത്തി. ഏകപക്ഷീയമായി അഭിപ്രായങ്ങൾ പറയുന്നത് ശരിയല്ലെന്നും കോൺഗ്രസ് പാർട്ടി എടുക്കേണ്ട തീരുമാനമാണിതെന്നുമാണ് നേതാക്കളുടെ അഭിപ്രായം. മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി ചർച്ചകളിലേക്ക് ഇതുവരെ കോൺഗ്രസ് കടന്നിട്ടില്ല. അതിനൊക്കെ സംവിധാനങ്ങൾ ഉണ്ടെന്നും നാലാം തീയതി കഴിഞ്ഞാൽ അക്കാര്യങ്ങളിൽ തീരുമാനം ഉണ്ടാകുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

മുഖ്യമന്ത്രി ആരാകുമെന്ന് എല്ലാ ദിവസവും ചർച്ചചെയ്യേണ്ട കാര്യമില്ല. 24 ദിവസം ഇനിയും ബാക്കിയുണ്ടെന്നും രമേശ് ചെന്നിത്തലയും കൂട്ടിച്ചേർത്തു. കോൺഗ്രസ് ഹൈക്കമാൻഡാണ് കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം യുക്തമായ തീരുമാനം കോൺഗ്രസ് സ്വീകരിക്കും. കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ തരംഗമാണുള്ളത്. വൻ ഭൂരിപക്ഷത്തോടെ ഇത്തവണ യു.ഡി.എഫ് അധികാരത്തിൽ എത്തുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, വി.ഡി. സതീശനെ പിന്തുണച്ച് പ്രതികരണം നടത്തിയ എറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെ എ, ഐ ഗ്രൂപ്പുകൾ തള്ളി. എറണാകുളത്തുനിന്നുള്ള സ്ഥാനാർഥിയാക്കും മുഖ്യമന്ത്രിയെന്ന് പ്രസ്താവനയിലെ പ്രതികരണത്തിന് മുഹമ്മദ് ഷിയാസ് തയാറായില്ല. മുഹമ്മദ് ഷിയാസ് അദ്ദേഹത്തിന്റെ ശൈലിയിലാണ് കാര്യങ്ങൾ പറയുന്നതെന്നും അത് നിയന്ത്രിക്കാൻ പറഞ്ഞിട്ടുണ്ടെന്നും ഹൈബി ഈഡൻ പ്രതികരിച്ചു.

മുഹമ്മദ് ഷിയാസിന്റെ പ്രതികരണത്തിനെതിരെ എം. ലിജു രംഗത്തുവന്നിരുന്നു. കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയായി എറണാകുളത്ത് നിന്നുള്ളയാളാണെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞിരുന്നത്. അതിനെതിരെയാണ് എം. ലിജു രംഗത്തുവന്നത്. കേരളത്തിലെ അടുത്ത മുഖ്യമന്ത്രി എറണാകുളത്ത് നിന്നാകുമെന്ന ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നിലപാട് തള്ളി കായംകുളം യു.ഡി.എഫ് സ്ഥാനാർഥി എം. ലിജു. സ്വാഭാവികമായും പ്രാദേശിക പ്രവർത്തകരുടെ വികാരത്തിന്റെ അടിസ്ഥാനത്തിലാകും ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. നമുക്ക് അടുപ്പമുള്ള ആളുകൾ മുഖ്യമന്ത്രിയാകണമെന്ന താത്പര്യം എല്ലാവർക്കുമുണ്ടാവും. തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും ലിജു പറഞ്ഞു.