തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതി; കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി



എറണാകുളം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വോട്ടവകാശം വിനിയോഗിക്കാൻ പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കമ്മീഷൻ 21നകം വിശദീകരണം നൽകണം. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ അടക്കമുള്ളവർ നൽകിയ ഹർജിയിൽ ആണ് നടപടി. ഹർജി ഈ മാസം 21ന് പരിഗണിക്കും.

വോട്ടർ ഫെസിലിറ്റേഷൻ സെന്‍ററിൽ അപേക്ഷ നൽകിയിട്ടും പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്നാണ് പരാതിക്കാർ കോടതിയെ ബോധിപ്പിച്ചു. പല ഫെസിലിറ്റേഷൻ സെന്ററുകളിളും ഉദ്യോഗസ്ഥർക്ക് ആവശ്യമായ പോസ്റ്റൽ ബാലറ്റ് ലഭിച്ചിട്ടില്ലെന്ന പരാതി ഉയർന്നിരുന്നു. അർഹരായ പലർക്കും പോസ്റ്റൽ ബാലറ്റ് കിട്ടാത്തതിനെത്തുടർന്ന് പോസ്റ്റൽ ബാലറ്റുകൾ കിട്ടുന്ന സമയ പരിധിക്കുള്ളിൽ തന്നെ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് പോസ്റ്റൽ ബാലറ്റ് ലഭിക്കുന്നതിനുള്ള അവസാന തിയ്യതിയായ ഏപ്രിൽ എട്ടിന് വൈകീട്ട് അഞ്ചിന് മുമ്പ് തന്നെ അർഹതപ്പെട്ടവർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കുമെന്നും, വോട്ട് അവകാശം നിഷേധിക്കപ്പെടില്ലെന്നും ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകി. എന്നാൽ ആ ഉറപ്പ് ലംഘിക്കപ്പെട്ടു എന്നാണ് പരാതിക്കാരുടെ ആക്ഷേപം.

തങ്ങളുടെതല്ലാത്ത കാരണത്താൽ വോട്ട് അവകാശം നിഷേധിക്കപ്പെട്ടു. അതിനാൽ തന്നെ ഇതിൽ ഉചിതമായ നടപടിയെടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. എന്തുകൊണ്ട് പോസ്റ്റൽ ബാലറ്റ് ഉദ്യോഗാർസ്ഥർക്ക് കൃത്യമായ സമയത്ത് എത്തിക്കാൻ കഴിഞ്ഞില്ല എന്നത്തിന് വ്യക്തമായ മറുപടി നൽകാനാണ് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. വോട്ടെണ്ണലിന് മുമ്പ് തന്നെ കേസ് പരിഗണിക്കാനാണ് ഹൈക്കോടതിയുടെ നീക്കം. ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തിതിനെതിരെ വിവിധ സർവീസ് സംഘടനകൾ രംഗത്തെത്തിയിരുന്നു.