പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി; മൂന്ന് പേര്‍ അറസ്റ്റില്‍

പേരാമ്പ്രയിൽ നിന്ന് ബന്ധുവീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു കുട്ടി. വഴിതെറ്റിയാണ് പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ എത്തിയത്

 

മലപ്പുറം: പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. മൂന്ന് പേരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുവ സ്വദേശികളായ മുനീർ,സജീർ പ്രജീഷ് എന്നിവരെയാണ് പിടിയിലായത്. ഓട്ടോ ഡ്രൈവറാണ് സജീർ. പേരാമ്പ്ര സ്വദേശിയായ 19 കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

പേരാമ്പ്രയിൽ നിന്ന് ബന്ധുവീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു കുട്ടി. പന്തീരാങ്കാവിലേക്ക് പോകേണ്ട പെണ്‍കുട്ടി പരപ്പനങ്ങാടിയിലേക്കാണ് ബസ് കയറിയത്. പരപ്പനങ്ങാടിയില്‍ നിന്ന് പന്തീരാങ്കാവിലേക്ക് തിരിച്ചുപോകാന്‍ വേണ്ടിയാണ് പരപ്പനങ്ങാടി റെയില്‍വെ റെയിൽവെ സ്റ്റേഷനിൽ എത്തിയത്. ഇവിടെ നിന്നാണ് സഹായിക്കാമെന്ന് പറഞ്ഞ് പ്രതികളായ മുനീർ, പ്രജീഷ് എന്നിവര്‍ പെൺകുട്ടിയെ സമീപിച്ചത്. അടുത്ത കെട്ടിടത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിരയാക്കുകയും ചെയ്‌തെന്നാണ് പരാതി. തുടർന്ന് മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറായ സജീറിനൊപ്പം കോഴിക്കോട്ടേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് വീണ്ടും പീഡിപ്പിക്കുകയായിരുന്നു. ശേഷം രക്ഷപ്പെട്ട പെൺകുട്ടി കാസർകോഡേക്ക് ട്രെയിനിൽ കയറുകയും ചെയ്തു.

കാസർകോഡ് എത്തിയ ശേഷം പൊലീസാണ് കോഴിക്കോടേക്ക് എത്തിച്ചത്. തുടർന്നാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. സൈബർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേരും പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *