"കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ വികസനം പിന്നോട്ട്; നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം മാറ്റമറിയും" -അമിത്ഷാ
ന്യൂഡൽഹി: കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാറിനെ വിമർശിച്ച് അമിത് ഷാ. കമ്യൂണിസ്റ്റ് ആദർശങ്ങളിൽ നിന്ന് രാജ്യം അകലം പാലിക്കണമെന്നും കേരളത്തിൽ ഉടൻ മാറ്റം ഉണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.
‘ഛത്തീസ്ഗഡ് അറ്റ് 25: ഷിഫ്റ്റിങ് ദി ലെൻസ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാ. മാവോയിസ്റ്റ് സ്വാധീനം പൂർണമായും ഇല്ലാതാക്കുകയാണ് കേന്ദ സർക്കാറിനെ ലക്ഷ്യമെന്ന് പറഞ്ഞ ഷാ ജനങ്ങൾ കമ്യൂണിസ്റ്റ് ആശയങ്ങളുടെ ദോഷ വശങ്ങൾ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടു.
കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലുള്ള പ്രദേശങ്ങൾ വികസനത്തിൽ പിന്നിലാണെന്ന് ആരോപിച്ച ഷാ കമ്യൂണിസ്റ്റ് ആശയം ഗോത്ര ക്ഷേമത്തിന്റെ പേരിൽ ആളുകളെ സായുധ പ്രവർത്തനത്തിലേക്ക് തള്ളി വിടുകയാണെന്ന് പറഞ്ഞു.
രാജ്യത്ത് ഇന്ന് കമ്യൂണിസ്റ്റുകൾ വളരെ കുറച്ചെ ബാക്കി നിൽക്കുന്നുള്ളൂവെന്നും അത് കേരളത്തിൽ മാത്രമാണെന്നും പറഞ്ഞ ഷാ ഇത്തവണത്തെ തെരഞ്ഞെുപ്പിൽ അതും ഇല്ലാതാകുമെന്ന് വാദിച്ചു. ജനങ്ങൾ തന്നെ അതു ചെയ്യുമെന്നും തിരുവനന്തപുരത്തെ ജനങ്ങൾ അത് പ്രാവർത്തികമാക്കിയെന്നും അമിത് ഷാ പറഞ്ഞു.
