അങ്കമാലി വാഹനാപകടം; പ്രതി ഡോ.സിറിയക് ജോർജ് ആറാം ദിനം പിടിയിൽ



കൊച്ചി: അങ്കമാലിയിൽ കാറിടിച്ച് വിദ്യാർഥിനി ജാസ്ലിയ മരിച്ച കേസിൽ പ്രതി ഡോക്ടർ സിറിയക് ജോർജ് പിടിയിൽ. വാഗമണ്ണിലെ റിസോർട്ടിൽ നിന്നാണ് ഇ‍യാളെ പൊലീസ് പിടികൂടിയത്. പൊലീസ് എത്തുന്ന വിവരമറിഞ്ഞ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. സിറിയക് ജോർജിന്‍റെ അച്ഛനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോകാൻ സഹായിച്ചതിനായിരുന്നു അറസ്റ്റ്.

അപകടം നടന്ന് ആറാം ദിനമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. പ്രതിയെ രക്ഷപ്പെടാൻ പൊലീസ് സഹായം ചെയ്യുന്നുവെന്ന് ജസ്ലിയയുടെ കുടുംബം ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഫെബ്രുവരി 28നാണ് ബി.കോം വിദ്യാർഥിനിയായ ജസ്ലിയയെ പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങവെ സിറിയക് ജോർജ് ഓടിച്ച അമിത വേഗത്തിലെത്തിയ കാർ ഇടിച്ചിട്ട ശേഷം കടന്ന് കളഞ്ഞത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കുറ്റകരമായ നരഹത്യക്കാണ് സിറിയക്കിനെതിരെ കേസെടുത്തിരിക്കുന്നത്.