ന്യൂനപക്ഷ വിരുദ്ധ പരാമർശം: വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിയമിക്കുന്നത് റദ്ദാക്കണമെന്ന ഹരജിയിൽ വാദം കേള്‍ക്കുന്നു

ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജി ആയി വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ നിയമന ശിപാർശ റദ്ദാക്കണമെന്ന ഹരജിയിൽ സുപ്രിംകോടതി വാദം കേള്‍ക്കാൻ തുടങ്ങി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.സുന്ദരേശ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. രാവിലെ 10.30-നാണ് വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ . ചീഫ് ജസ്റ്റിസിന്റെ കോടതിലാണ് വാദം. ജഡ്ജിയാകാനുള്ള യോഗ്യതയുണ്ടോയെന്ന് പരിശോധിക്കാനേ കോടതിക്ക് കഴിയൂ എന്നും പദവിക്ക് അനുയോജ്യയാണോ എന്ന് കോടതിക്ക് പറയാനാകില്ലെന്നും സുപ്രിം കോടതി പറഞ്ഞു. രാഷ്ട്രീയ ചായ്‍വുള്ളവരെ നേരത്തെയും ജഡ്ജിയായി നിയമിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ബി ആർ ഗവായ് പറഞ്ഞു.

കൊളീജിയം ശിപാർശ ചെയ്തത് പുനഃപരിശോധിക്കണമെന്ന് അഭിഭാഷകർ തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെ പരാമർശം നടത്തുകയും ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ ക്രൈസ്തവ വിരുദ്ധ ലേഖനം എഴുതുകയും ചെയ്തെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് വിക്ടോറിയ ഗൗരി.

ഭരണഘടനാ മൂല്യം ഉയർത്തിപ്പിടിക്കാത്ത ഇത്തരം ആളുകളെ ശിപാർശ ചെയ്ത നടപടി പിൻവലിക്കണമെന്നായിരുന്നു ഹരജിയുടെ ഉള്ളടക്കം. അടിയന്തര പ്രാധാന്യത്തോടെ ഹരജി കണക്കിലെടുത്ത കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരായ അന്ന മാത്യുസ്, സുധാ രാംലിംഗം, ഡി. നാഗശില എന്നിവരാണ് ഹർജിക്കാർ. ന്യൂനപക്ഷ മതവിഭാഗങ്ങൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തുകയും ലേഖനം എഴുതുകയും ചെയ്ത വ്യക്തിയെ ജഡ്ജിയാക്കുന്നതിലെ സാംഗത്യമാണ് അഭിഭാഷകർ സമർപ്പിച്ച ഹർജിയിൽ ചോദ്യം ചെയ്തിരിക്കുന്നത്. യോഗ്യതയില്ലാത്ത വ്യക്തികളെ ന്യായാധിപ സ്ഥാനത്തേക്ക് പരിഗണിച്ചാൽ ക്വോ വാറന്റോ നൽകാമെന്ന സാധ്യതയും നിയമവിദഗ്ധർ മുന്നിൽ കാണുന്നുണ്ട്. കൊളീജിയം ഒരിക്കൽ ശിപാർശ ചെയ്തത് പിൻവലിക്കാൻ കഴിയുമോ എന്നതടക്കമുള്ള നിയമ പ്രശനങ്ങളിൽ സുപ്രിംകോടതിക്ക് ഇന്ന് ഉത്തരം കണ്ടെത്തേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *