കെ. ഫേൺ പ്രതീക്ഷിച്ച വേഗത്തിൽ ലക്ഷ്യം കൈവരിച്ചില്ലെന്ന് സി.എ.ജി; വിശദീകരണം തേടി
കോഴിക്കോട്: കെ. ഫേൺ പദ്ധതി പ്രതീക്ഷിച്ച വേഗത്തിൽ ലക്ഷ്യം കൈവരിക്കാത്തതിൽ വിശദീകരണം തേടി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി). ഇക്കാര്യത്തിൽ കെ. ഫേൺ കമ്പനിയോടാണ് സി.എ.ജി വിശദീകരണം തേടിയത്. എസ്.ആർ.ഐ.ടിക്ക് വീഴ്ച സംഭവിച്ചതായും സി.എ.ജി നിരീക്ഷിച്ചു. കെ. ഫേൺ സംബന്ധിച്ച വീഴ്ചകൾ വിശദീകരിക്കുന്ന കത്ത് മാധ്യമങ്ങൾ പുറത്തുവിട്ടു.
പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് അടങ്ങിയ കൺസോർഷ്യത്തിന്‍റെ ഭാഗമായ എസ്.ആർ.ഐ.ടിക്കാണ് കെ. ഫോണിന്‍റെ നടത്തിപ്പ് ചുമതലയുള്ളത്. ഫോൺ കേബിളുകൾ അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം എസ്.ആർ.ഐ.ടിക്കായിരുന്നു. 2022 ഡിസംബർ വരെ ലക്ഷ്യം വെച്ച വേഗതയിൽ മുന്നോട്ടുപോകാൻ പദ്ധതിക്കായില്ലെന്നാണ് സി.എ.ജി വിലയിരുത്തൽ.
ജനുവരി 17ന് നടത്തിയ അവലോകന യോഗത്തിൽ എസ്.ആർ.ഐ.ടിക്ക് വീഴ്ച സംഭവിച്ചെന്ന് ഭെൽ പറയുന്നുണ്ട്. 339 കിലോമീറ്റർ എ.ഡി.എസ്.എസ് കേബിളാണ് സ്ഥാപിക്കേണ്ടത്. എന്നാൽ, 219 കിലോമീറ്റർ മാത്രമാണ് കേബിൾ സ്ഥാപിച്ചത്. ജീവനക്കാരെ വിന്യസിക്കുന്നതിലും വീഴ്ചപറ്റി.
കരാറിൽ പറഞ്ഞ ജീവനക്കാരുടെ എണ്ണം വിന്യസിച്ച ജീവനക്കാരുടെ എണ്ണവും തമ്മിൽ വ്യത്യാസമുണ്ട്. പദ്ധതി ചുമതലക്ക് ഏൽപിച്ചതിൽ പകുതിയിൽ കൂടുതൽ ജീവനക്കാർ ജോലിക്ക് ഹാജരാകുന്നില്ലെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു.