‘അമ്മയോട് ക്ലാസ് ടീച്ചർ പറഞ്ഞത് കുട്ടിയുടെ ഭാവിയെ കരുതിയുള്ള ഉപദേശമായേ കണക്കാക്കാനാകൂ’; 10ാം ക്ലാസുകാരന്റെ പരാതിയിൽ അധ്യാപികമാർക്കെതിരായ കേസ് റദ്ദാക്കി
കൊച്ചി: പത്താം ക്ലാസുകാരൻ നൽകിയ പരാതിയിൽ അധ്യാപികമാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. കെമിസ്ട്രി നോട്ട് എഴുതാത്തതിന് വടികൊണ്ട് അടിച്ചതും നോട്ടെഴുതാത്ത വിവരം വീട്ടിലെത്തി അമ്മയോട് പറഞ്ഞതും ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ കോഴിക്കോട് ബേപ്പൂർ ജി.എച്ച്.എസ്.എസിലെ രണ്ട് അധ്യാപികമാർക്കെതിരായ കേസുകളാണ് റാക്കിയത്.
കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിന്റെ തുടർ നടപടികൾ ജസ്റ്റിസ് സി. പ്രതീപ്കുമാർ റദ്ദാക്കി. 2018 ലാണ് കേസിന് ഇടയാക്കിയ സംഭവം. വിദ്യാർഥി നൽകിയ പരാതിയിൽ പരിക്കേൽപ്പിച്ചതടക്കമുള്ള വകുപ്പുകൾ പ്രകാരം ബേപ്പൂർ പൊലീസാണ് കേസെടുത്തത്. വിദ്യാർഥിയുടെ മൊഴിയിൽ അധ്യാപിക അടിച്ചതല്ല, ക്ലാസ് ടീച്ചർ വീട്ടിലെത്തി അമ്മയോട് പരാതി പറഞ്ഞതാണ് ഏറെ വേദനിപ്പിച്ചതെന്നാണ് പറയുന്നതെന്ന് കോടതി വിലയിരുത്തി.
വടി അപകടകരമായ ആയുധമല്ലെന്നും അതിനാൽ പരിക്കേൽപ്പിച്ചു എന്ന പരാതി നിലനിൽക്കില്ലെന്നും കോടതി വിലയിരുത്തി. വീട്ടിലെത്തി അമ്മയോട് ക്ലാസ് ടീച്ചർ പരാതി പറഞ്ഞതിനെ കുട്ടിയുടെ ഭാവിയെ കരുതി നൽകിയ ഉപദേശമായേ കണക്കാക്കാനാകൂ എന്നും കോടതി പറഞ്ഞു.
