മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; മുല്ലപ്പെരിയാർ വിഷയം ചർച്ചയായേക്കും
മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച നാളെ. മുല്ലപ്പെരിയാർ വിഷയം ചർച്ചയായേക്കും. നാളെ തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനാണ് ഇരു നേതാക്കളും എത്തിയത്. സ്റ്റാലിൻ ഉച്ചയോടെ കുമരകത്ത് എത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് സ്റ്റിലിൻ കേരളത്തിലെത്തിയത്.
എംകെ സ്റ്റാലിൻ താമസിക്കുന്ന കുമരകത്തെ സ്വകാര്യ ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയിരുന്നു. കേരളത്തിലെത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനുമായി മുല്ലപ്പെരിയാർ സംബന്ധിച്ച് ചർച്ച നടത്തുമെന്ന് മുമ്പ് സ്റ്റാലിൻ തമിഴ്നാട് നിയമസഭയിൽ പറഞ്ഞിരുന്നു. തമിഴ്നാട് ചീഫ് സെക്രട്ടറി എൻ.മുരുകാനന്ദം, മന്ത്രിമാരായ ദുരൈമുരുകൻ, എ.വി വേലു, എം.പി.സ്വാമിനാഥൻ അടക്കമുള്ളവർ സ്റ്റാലിന് ഒപ്പമുണ്ട്. ഭാര്യ ദുർഗയും അദ്ദേഹത്തിനൊപ്പമുണ്ട്.
Read Also: CPIM കൊല്ലം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല; കരുനാഗപ്പളളിയിലെ പ്രശ്നങ്ങളിൽ ജില്ലാ നേതൃത്വത്തിന് വിമർശനം
നാളെ രാവിലെ 10നാണു വൈക്കത്ത് തന്തൈ പെരിയാർ സ്മാരക മന്ദിരം ഉദ്ഘാടനം. രാവിലെ പത്തരയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ എം.കെ.സ്റ്റാലിനെ സംസ്ഥാന സർക്കാരിനു വേണ്ടി ജില്ലാ കലക്ടർ എൻഎസ്‌കെ ഉമേഷ് സ്വീകരിച്ചു. നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനവും തമിഴ്‌നാട് സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും നാളെയാണ് നടക്കുന്നത്. രാവിലെ 10 ന് സ്റ്റാലിൻ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. കെ വീരമണി മുഖ്യാതിഥിയാകും.