യുവാവിനെ മർദിച്ചെന്ന പരാതി; ബേപ്പൂർ സ്റ്റേഷനിലെ പ്രൊബേഷൻ എസ്‌ഐക്ക് സ്ഥലം മാറ്റം
കോഴിക്കോട്: യുവാവിനെ മർദിച്ചെന്ന പരാതിയിൽ ബേപ്പൂർ സ്റ്റേഷനിലെ പ്രൊബേഷൻ എസ്‌ഐക്ക് സ്ഥലമാറ്റം. എസ്‌ഐ ധനീഷിനെയാണ് സ്ഥലം മാറ്റിയത്. ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്ക് മാറ്റി.
പ്രൊബേഷൻ എസ്‌ഐ ധനീഷ് ഉൾപ്പെടെ നാലുപേർ ചേർന്ന് മർദിച്ചെന്നായിരുന്നു യുവാവിന്റെ പരാതി. ഇരുചക്ര വാഹനത്തിൽ മൂന്നു പേർ സഞ്ചരിച്ചതിനാണ് പരാതിക്കാരനായ അനന്ദുവിനെ സ്റ്റേഷനിലെത്തിച്ചത്. പൊലീസ് പട്ടിക ഉപയോഗിച്ച് നിരവധി തവണ അടിച്ചുവെന്ന് യുവാവ് ആരോപിക്കുന്നു. കഞ്ചാവ് കൈവശം വെച്ചതിന് അനന്ദുവിനെതിരെ ബേപ്പൂർ പൊലീസും കേസെടുത്തിരുന്നു. എന്നാൽ കഞ്ചാവ് കൈവശംവെച്ചെന്ന ആരോപണം യുവാവ് നിഷേധിച്ചു.