പാചകവാതക വില വീണ്ടും കൂട്ടി; ജനങ്ങള്‍ക്കുള്ള പുതുവത്സര സമ്മാനമെന്ന് കോൺഗ്രസ്

സിലിണ്ടറുകളുടെ നിരക്ക് വർധിച്ചതോടെ ഹോട്ടൽ ഭക്ഷണത്തിന്റെ വിലയെയും ഇത് ബാധിച്ചേക്കും

 

ന്യൂഡൽഹി: പുതുവർഷത്തിൽ എൽപിജി സിലിണ്ടർ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 25 രൂപയുടെ വർധനവാണുണ്ടായത്. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

ഗാർഹിക പാചകവാതക നിരക്കിൽ മാറ്റമുണ്ടായിട്ടില്ല. വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ നിരക്ക് വർധിച്ചതോടെ ഹോട്ടൽ ഭക്ഷണത്തിന്റെ വിലയെയും ഇത് ബാധിച്ചേക്കും. വില വർധനയെ തുടർന്ന്, വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 1,768 രൂപയും മുംബൈയിൽ 1,721 രൂപയും, കൊൽക്കത്തയിൽ 1,870 രൂപയും, ചെന്നൈയിൽ 1,917 രൂപയും ആയി.

അതേസമയം, പാചക വാതക വില വർധനയിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഇത് ജനങ്ങൾക്കുള്ള സർക്കാരിന്റെ പുതുവർഷ സമ്മാനമാണെന്നും ഇത് തുടക്കം മാത്രമാണെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.’പുതുവർഷത്തിലെ ആദ്യ സമ്മാനം, വാണിജ്യ പാചക വാതക സിലിണ്ടറിന് ഇപ്പോൾ 25 രൂപ കൂടി. ഇത് തുടക്കം മാത്രമാണ്..’ എന്നായിരുന്നു കോൺഗ്രസിന്റെ ട്വീറ്റ്.

കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്ത് പാചക വാതക വില കുതിച്ചുയരുകയാണ്. 2014 മുതൽ ഗാർഹിക ഉപഭോക്താക്കൾക്ക് വില 410 രൂപയിൽ നിന്ന് 1000 രൂപയായി ഉയർന്നു. ഇന്ധനവിലയിലെ ദ്രുതഗതിയിലുള്ള കുതിച്ചുചാട്ടത്തിനൊപ്പം അവശ്യസാധനങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചു. ഇന്ധന വില വർധനയെ കുറിച്ച് ചോദ്യം ചെയ്യുമ്പോൾ ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിലയാണ് കാരണമെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ അന്താരാഷ്ട്ര നിരക്ക് കുറഞ്ഞിട്ടും എന്തുകൊണ്ട് നിരക്ക് കുറക്കുന്നില്ലെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *