തൃശൂരില്‍ സി.പി.ഐ സാധ്യത പട്ടികയായി



തൃശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂർ ജില്ലയില്‍ അഞ്ച് മണ്ഡലങ്ങളിൽ മത്സരിക്കുന്ന സി.പി.ഐ സ്ഥാനാർഥികളുടെ സാധ്യത പട്ടിക തയാറാക്കി. ടേം വ്യവസ്ഥയില്‍ ഇളവനുവദിച്ച് റവന്യൂ മന്ത്രി കെ. രാജനെ വീണ്ടും ഒല്ലൂരിൽ മത്സരരംഗത്തിറക്കും. സിറ്റിങ് എം.എൽ.എമാരില്‍ രാജന് പുറമെ നാട്ടികയിൽ സി.സി. മുകുന്ദനും സ്ഥാനാർഥിയാകും. തൃശൂരിൽ പി. ബാലചന്ദ്രന് പകരം ഷീല വിജയകുമാറിനാണ് സാധ്യത.

ജില്ല എക്‌സിക്യൂട്ടിവ് അംഗീകരിച്ച പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറും. അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതാണ്. ഓരോ മണ്ഡലം കമ്മിറ്റികളും ഒന്നിലേറെ പേരുകള്‍ ഉള്‍പ്പെടുന്ന പട്ടികയാണ് ജില്ല എക്‌സിക്യൂട്ടിവിന് കൈമാറിയത്. ഇതില്‍ നിന്നാണ് ശനിയാഴ്ച ചേര്‍ന്ന എക്‌സിക്യൂട്ടിവ് യോഗം അന്തിമപട്ടികക്ക് അംഗീകാരം നല്‍കിയത്. ൊടുങ്ങല്ലൂരിൽ ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദനും കയ്പമംഗലത്ത് മുന്‍ ജില്ല സെക്രട്ടറി കെ.കെ. വത്സരാജുമാണ് സാധ്യത പട്ടികയിലുള്ളത്.

ജില്ലയില്‍ ഒരു സീറ്റില്‍ വനിതയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നേരത്തെ തീരുമാനമെടുത്തിരുന്നു. മുൻ എം.എൽ.എ ഗീത ഗോപിയുടെയും ഷീല വിജയകുമാറിന്റെയും പേരുകളാണ് ഉയര്‍ന്നുകേട്ടത്. ഗീത ഗോപിക്ക് ഒരവസരം ലഭിച്ചതിനാൽ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ ഷീലയെ പരിഗണിക്കുകയായിരുന്നു.

മണ്ഡലം കമ്മിറ്റികള്‍ നല്‍കിയിരുന്ന പാനല്‍ ഇപ്രകാരമാണ്: തൃശൂർ (ഷീല വിജയകുമാർ, വി.എസ്. പ്രിൻസ്, അഡ്വ. സുമേഷ്), ഒല്ലൂർ (കെ. രാജൻ, പ്രസാദ് പാറേരി, ടി. പ്രദീപ് കുമാർ), നാട്ടിക (സി.സി. മുകുന്ദൻ, എ.കെ. അനിൽകുമാർ, ഗീത ഗോപി, കെ.എ. പ്രദീപ്), കൊടുങ്ങല്ലൂർ (വി.ആർ. സുനിൽകുമാർ, കെ.ജി. ശിവാനന്ദൻ, സി.സി. വിപിൻ ചന്ദ്രൻ), കയ്പമംഗലം (ഇ.ടി. ടൈസൺ, കെ.കെ. വത്സരാജ്, ടി.പി. രഘുനാഥ്, കെ.ജി. ശിവാനന്ദൻ). കൊടുങ്ങല്ലൂരിൽ വി.ആര്‍. സുനില്‍കുമാറും ഇ.ടി. ടൈസണുമാണ് മത്സര രംഗത്തുനിന്ന് ഒഴിവാകുന്ന എംഎല്‍എമാര്‍.