പ്രതിപക്ഷ ആരോപണം വെപ്രാളത്തിലും പരാജയഭീതിയിലും -സി.പി.എം
കാരശ്ശേരി: തിരുവമ്പാടി നിയോജകമണ്ഡലത്തിലെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളിൽ വിറളി പൂണ്ട വെപ്രാളത്തിലും പരാജയഭീതിയിലുമാണ് മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ എം.എൽ.എക്കും സി.പി.എമ്മിനുമെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സി.പി.എം നേതാക്കൾ. 3875 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഈ കാലഘട്ടത്തിൽ മണ്ഡലത്തിലുണ്ടായത്. തുരങ്കപാത, മലയോര ഹൈവേ മൂന്ന് റീച്ചുകൾ, കൈതപ്പൊയിൽ അഗസ്ത്യന്മുഴി റോഡ്, തിരുവമ്പാടി – മറിപ്പുഴ റോഡ്, മണാശ്ശേരി – ചുള്ളിക്കാപറമ്പ് റോഡ് എന്നിവ പ്രധാനങ്ങളാണ്.
നിയമാനുസൃത ടെൻഡറിലൂടെയാണ് യു.എൽ.സി.സിക്ക് കരാർ നൽകിയത്. തിരുവമ്പാടി ഐ.എച്ച്.ആർ.ഡി കോളജ് 2006 ലെ വി.എസ് സർക്കാറിന്റെ കാലത്ത് ജോർജ് എം. തോമസ് എം.എൽ.എ മുൻകൈയെടുത്ത് തുടങ്ങിയതാണ്. സർക്കാറും എം.എൽ.എയും മാറിയതോടെ റിയൽ എസ്റ്റേറ്റ് താത്പര്യം മുൻനിർത്തി യാത്രാസൗകര്യമോ വികസന സാധ്യതകളോ ഇല്ലാത്ത സ്ഥലത്ത് കോളജ് നിർമിക്കാൻ ശ്രമിച്ചു എന്നല്ലാതെ മറ്റൊരു സൗകര്യവും ഒരുക്കിയിരുന്നില്ല. ലിന്റോ ജോസഫ് എം.എൽ.എയുടെ നിരന്തര പരിശ്രമത്തിലൂടെയാണ് ഇവയെല്ലാം ലഭ്യമാക്കിയത്.
യാത്രാ സൗകര്യമില്ലാത്തതിനാലും കോഴ്‌സുകളുടെ അനാകർഷണീയതയും കാരണം സെൽഫ് ഫിനാൻസിങ് കോളജിൽ വിദ്യാർഥികൾ കുറഞ്ഞു. നഴ്‌സിങ് ഉൾപ്പെടെ കോഴ്സുകൾക്ക് ശ്രമം തുടങ്ങിയെങ്കിലും സ്ഥലലഭ്യതയും 150 ബെഡുള്ള ആശുപത്രിയും ഇല്ലാത്തത് കാരണം ഈ ശ്രമവും അസാധ്യമാക്കി. വാർത്ത സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗം ടി. വിശ്വനാഥൻ, ഏരിയ കമ്മിറ്റി സെക്രട്ടറി വി.കെ. വിനോദ്, ഏരിയ കമ്മിറ്റി അംഗം ജോണി ഇടശ്ശേരി എന്നിവർ പങ്കെടുത്തു
