പൊലീസ് സ്റ്റേഷനിൽ ദലിത് യുവതിക്ക് ക്രൂരപീഡനം: ശുചിമുറിയിലെ വെള്ളം കുടിക്കാൻ ആവശ്യപ്പെട്ടതും അസഭ്യം പറഞ്ഞതും എഎസ്‌ഐ പ്രസന്നന്‍; എസ്ഐക്ക് പിന്നാലെ സസ്പെന്‍ഷന്‍
തിരുവനന്തപുര: പേരൂര്‍ക്കടയില്‍ ദലിത് യുവതിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച പൊലീസ് സംഘത്തില്‍ ഒരാള്‍ക്ക് കൂടി നടപടിയെടുത്തു. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രസസന്നനെ സസ്പെന്‍ഡ് ചെയ്തു. സ്റ്റേഷനില്‍ വെച്ച് അസഭ്യം പറഞ്ഞതും ശുചിമുറിയിലെ വെള്ളം കുടിക്കാന്‍ പറഞ്ഞതും പ്രസന്നനാണെന്ന് പരാതിക്കാരിയായ ബിന്ദു പറഞ്ഞിരുന്നു.ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ എസിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷണറാണ് എഎസ്ഐക്കെതിരെ നടപടിയെടുത്തത്
സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഇതിനായി പേരൂർക്കട സ്റ്റേഷനിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
സംഭവത്തിൽ കഴിഞ്ഞദിവസം പേരൂര്‍ക്കട സ്റ്റേഷന്‍ എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരെയും കൂടാതെ മറ്റൊരു ഉദ്യോഗസ്ഥൻ കൂടി തന്നെ അപമാനിച്ചുവെന്നും ബിന്ദു ആരോപിച്ചിരുന്നു.
മാല മോഷ്ടിച്ചെന്ന വ്യാജ പരാതിയുടെ പേരിലാണു നെടുമങ്ങാട് സ്വദേശി ബിന്ദുവിന് ദുരനുഭവം നേരിടേണ്ടി വന്നത്. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് ബിന്ദുവിന് എതിരെ രജിസ്റ്റർ ചെയ്തിരുന്ന എഫ്ഐആർ പിൻവലിച്ചു.
ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ് ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത് .ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്നും ബിന്ദു പറയുന്നു.