മുഖ്യമന്ത്രിക്ക് വിദേശത്ത് പോകാൻ കോടിയേരിയോട് അനാദരം കാണിച്ചോ?; സിപിഎം സമ്മേളനങ്ങളിൽ ചർച്ചയാകും

Did Kodiyeri disrespect the Chief Minister for going abroad?; It will be discussed in CPM meetings

കണ്ണൂർ ∙ മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന് മരണാനന്തരം അർഹമായ ആദരം നൽകിയോയെന്ന ചോദ്യം സിപിഎം സമ്മേളന ചർച്ചകളിലേക്ക്. കോടിയേരിയുടെ വേർപാടിനു ശേഷം നടക്കുന്ന ആദ്യ സമ്മേളനങ്ങളിൽ ഇതു ചർച്ചയാകണമെന്നു ലക്ഷ്യമിട്ടാണ് പി.വി.അൻവർ എംഎൽഎ വിഷയം എടുത്തിട്ടതെന്നാണു വിലയിരുത്തൽ. കോടിയേരിയുടെ രണ്ടാം ചരമവാർഷികദിനം അടുത്ത ചൊവ്വാഴ്ച നടക്കാനിരിക്കെ, ഈ ചർച്ചകൾ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണു സിപിഎം നേതൃത്വം.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും വിദേശ പര്യടനത്തിനു പോകാനുള്ളതിനാൽ കോടിയേരിക്ക് അർഹമായ വിധത്തിലുള്ള വിലാപയാത്ര ഒഴിവാക്കി സംസ്കാരം ധൃതിപ്പെട്ടു നടത്തിയെന്ന വികാരം സിപിഎമ്മിലുണ്ടെന്നാണ് അൻവർ വെളിപ്പെടുത്തിയത്. ഈ അഭിപ്രായം കോടിയേരി അന്തരിച്ച സമയത്ത് ഉയർന്നിരുന്നെങ്കിലും കാര്യമായി ചർച്ചചെയ്യപ്പെട്ടിരുന്നില്ല. ആഭ്യന്തര വകുപ്പിനെതിരെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയും അതുവഴി മുഖ്യമന്ത്രിക്കെതിരെയും ഉയർത്തിയ ആരോപണങ്ങൾക്കു മൂർച്ച കൂട്ടാനാണ് അൻവറിന്റെ ശ്രമം.

2022 ഒക്ടോബർ ഒന്നിനു ചെന്നൈ ആശുപത്രിയിൽ അന്തരിച്ച കോടിയേരിയുടെ മൃതദേഹം കണ്ണൂർ വിമാനത്താവളം വഴി തലശ്ശേരിയിലും കോടിയേരിയുടെ വീട്ടിലും തുടർന്ന് കണ്ണൂരിലുമെത്തിച്ചു സംസ്കരിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരത്തെത്തിച്ച് എകെജി സെന്ററിൽ പൊതുദർശനവും പിന്നീടു കണ്ണൂരിലേക്കു വിലാപയാത്രയും വേണമെന്ന അഭിപ്രായമുള്ളവർ ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ താൽപര്യത്തിനു പാർട്ടി നേതൃത്വം വഴങ്ങുകയായിരുന്നെന്നാണ് അൻവർ പറഞ്ഞതിന്റെ അർഥം.

അൻവർ ഉയർത്തിവിട്ട ഈ വിഷയം ഉൾപ്പെടെയുള്ള വിവാദങ്ങളിൽനിന്നു മുഖ്യമന്ത്രിയെയും പി.ശശിയെയും രക്ഷപ്പെടുത്തിയെടുക്കാൻ സിപിഎം നേതൃത്വം കിണഞ്ഞു ശ്രമിക്കുകയാണ്. സാധാരണക്കാരായ പാർട്ടി പ്രവർത്തകർ അൻവറിന്റെ വെളിപ്പെടുത്തലുകളെ പിന്തുണയ്ക്കുന്നതാണു വെല്ലുവിളി. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ഫെയ്സ്ബുക് പേജിൽ പോലും അവർ തങ്ങളുടെ വികാരം പ്രകടിപ്പിക്കുന്നു. എന്നാൽ, അൻവർ പറയുന്നതൊന്നും സാധാരണ പാർട്ടി പ്രവർത്തകരുടെ പ്രശ്നങ്ങളല്ലെന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നത്. ഈ വൈരുധ്യം സമ്മേളനങ്ങളിലും പ്രകടമായാൽ രൂക്ഷമായ വിമർശനം മുഖ്യമന്ത്രിക്കും ശശിക്കുമെതിരെ ഉയർന്നേക്കാം. ആരോപണവിധേയരെ സംരക്ഷിക്കാൻ മുതിർന്നാൽ പാർട്ടിയിൽ നേതാക്കളേയുണ്ടാകൂ, അണികൾ ഉണ്ടാകില്ലെന്ന സന്ദേശമാണ് അൻവർ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *