ഡോ. കെ.കെ.എൻ. കുറുപ്പ് വള്ളിക്കുന്നിൽ സ്വതന്ത്ര സ്ഥാനാർഥി



കൊച്ചി: രാജ്യത്തെ പ്രമുഖ ചരിത്ര ഗവേഷകനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറും ഇടതുസഹയാത്രികനുമാ‍യ ഡോ. കെ.കെ.എൻ. കുറുപ്പ് നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയാകും. തന്‍റെ കർമമണ്ഡലമായിരുന്ന കാലിക്കറ്റ് സർവകലാശാല സ്ഥിതിചെയ്യുന്ന മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് മണ്ഡലത്തിലാണ് ജനവിധി തേടുക. തന്‍റെ വികസന ആശയങ്ങൾ ഉൾപ്പെടുന്ന പ്രകടനപത്രിക അദ്ദേഹം വാർത്തസമ്മേളനത്തിൽ പുറത്തിറക്കി.

തിരൂർ ആസ്ഥാനമായി പുതിയ ജില്ല, കാലിക്കറ്റ് സർവകലാശാല ഇന്ത്യയിലെ നമ്പർ വൺ ആക്കുക, കാസർകോട്, വയനാട് ജില്ലകളുടെയും തെക്കൻ ജില്ലകളുടെയും പുരോഗതി, ജനാധിപത്യ ഭരണഘടന ശക്തിപ്പെടുത്തുക തുടങ്ങി 24 ആശയങ്ങൾ മുന്നോട്ടുവെച്ചാണ് കെ.കെ.എൻ. കുറുപ്പ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. താൻ ആശയങ്ങൾക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് എറണാകുളം പ്രസ് ക്ലബിൽ വാർത്തസമ്മേളനത്തിൽ കെ.കെ.എൻ. കുറുപ്പ് പറഞ്ഞു. ഇന്തോ-അറബ് ബന്ധം ശക്തിപ്പെടുത്താൻ പ്രത്യേക കേന്ദ്രം വേണമെന്ന് 15 വർഷമായി താൻ പറയുന്നുണ്ട്. എന്നാൽ, ഈ വിഷയത്തിൽ ഒന്നും നടക്കുന്നില്ല. ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കൾ അറബികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.