പേട്ടയിൽ പഴയ കെട്ടിടത്തിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
പേട്ട ഓവർബ്രിഡ്ജിന് സമീപത്തെ പഴയ കെട്ടിടത്തിലുണ്ടായ തീപിടിത്തം അഗ്നിരക്ഷ സേന നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നു
തിരുവനന്തപുരം: പേട്ട ഓവർബ്രിഡ്ജിന് സമീപം കടയും വീടുമടങ്ങിയ പഴയ കെട്ടിടത്തിൽ തീപിടിത്തം. ചാക്ക അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം പരിശ്രമിച്ച് തീ നിയന്ത്രണവിധേയമാക്കി. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. പ്രദീഷിന്റെ ഉടമസ്ഥതയിലുള്ള ഓടിട്ട കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. വീടും അതിനോട് ചേർന്ന് ഇലക്ട്രോണിക്സ് കടയും ലോട്ടറി കടയുമായിരുന്നു. കെട്ടിടത്തിന് സമീപത്തായി വെൽഡിങ് ജോലികൾ നടന്നിരുന്നു.
ഇവിടെനിന്ന് തീപ്പൊരി ചിതറി ഓടിട്ട കെട്ടിത്തിലേക്ക് വീണതാകാമെന്നാണ് അഗ്നിരക്ഷസേന ഉദ്യോഗസ്ഥർ പറഞ്ഞു. ഇലക്ട്രോണിക്സ് കട പൂർണമായി കത്തിനശിച്ചു. നന്നാക്കാൻ എത്തിച്ച ടി.വിയും മിക്സിയും ഉൾപ്പടെ കത്തിനശിച്ചു. ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. കെട്ടിടത്തിലുണ്ടായിരുന്ന വീടിന്റെ മുറികൾ ഭാഗികമായി നശിച്ചു. ലോട്ടറി കടയിലേക്ക് വലിയ തോതിൽ തീ പടർന്നില്ല. കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂര പൂർണമായി അഗ്നിക്കിരയായി. ചാക്ക അഗ്നിരക്ഷസേന നിലയത്തിൽ നിന്ന് രണ്ട് യൂനിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
