ഗസ്സ വെടിനിർത്തൽ വീണ്ടും അനിശ്ചിതത്വത്തിൽ; ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെയും പേരുവിവരം ലഭിക്കണമെന്ന് നെതന്യാഹു
ദുബൈ: ഗസ്സ വെടിനിർത്തൽ കരാറിൽ അവസാന നിമിഷം വീണ്ടും തടസം സൃഷ്ടിച്ച് ഇസ്രായേൽ. ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെയും പേരുവിവരം ലഭിച്ചില്ലെങ്കിൽ കരാറുമായി മുന്നോട്ടുപോകില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ മുന്നറിയിപ്പ്. കരാർ ലംഘനങ്ങൾ ഇസ്രായേൽ സഹിക്കില്ലെന്നും ഇതിന്റെ ഉത്തരവാദിത്തം ഹമാസിനു മാത്രമായിരിക്കുമെന്നും നെതന്യാഹു പ്രസ്താവനയിൽ വ്യക്തമാക്കി.
ആവശ്യമെങ്കിൽ അമേരിക്കയുമായി ചേർന്ന് ഗസ്സയിൽ യുദ്ധം പുനരാരംഭിക്കാൻ മടിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. ബന്ദികളുടെ മോചനം വ്യവസ്ഥ പ്രകാരം നടക്കണമെന്നും അതിൽ വീഴ്ച വന്നാൽ സ്ഥിതി സ്ഫോടനാത്മകമായിരിക്കുമെന്നും നിയുക്ത യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. കരാർ വ്യവസ്ഥകളിൽ നിന്ന് പിറകോട്ടില്ലെന്ന് ഹമാസും വ്യക്തമാക്കി.
ഇന്ന് കാലത്ത് പ്രാദേശിക സമയം എട്ടര മുതലാണ് മൂന്നു ഘട്ടങ്ങളായുള്ള കരാറിന്‍റെ ആദ്യഘട്ടംപ്രാബല്യത്തിൽ വരിക. ഇന്നലെ ഇസ്രായേൽ സമ്പൂർണ കാബിനറ്റും വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയിരുന്നു.
ആറാഴ്ച നീളുന്ന ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസും ആയിരത്തോളം ഫലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിക്കും. വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് ഇസ്രായേലിനുള്ളിലെ ഭിന്നതയും കൂടുതൽ ശക്തമായി. ഹമാസിന് ഗുണം ചെയ്യുന്നതാണ് കരാറെന്ന് കുറ്റപ്പെടുത്തി മന്ത്രി ബെൻഗ്വിറിന്‍റെ ജൂത പവർ പാർട്ടി സർക്കാറിൽ നിന്ന് രാജി വെക്കും.
അതേസമയം, ഹമാസിനെതിരായ പോരാട്ടം തുടരുമെന്ന നെതന്യാഹുവിന്‍റെ ഉറപ്പ് മുൻനിർത്തി രാജി തീരുമാനം മാറ്റുന്നതായി ധനമന്ത്രി സ്മോട്രിച്ച് പറഞ്ഞു. അതിനിടെ, ഗസ്സയിൽ ഇസ്രായേൽ കനത്ത ആക്രമണം ഇന്ന് വെളുപ്പിനും തുടർന്നു. 23 ഫലസ്തീനികളാണ് ഇന്നലെ ഗസ്സയിൽ കൊല്ലപ്പെട്ടത്. ഗസ്സയുടെ ചില ഭാഗങ്ങളിൽ നിന്ന് ഇസ്രായേൽ സൈനിക പിൻമാറ്റം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. തെൽ അവീവിൽ ഫലസ്തീൻ പോരാളിയുടെ കുത്തേറ്റ് ഇസ്രായേൽ യുവാവ് കൊല്ലപ്പെട്ടു.