ആശാ വർക്കേഴ്സ് സമരത്തെ നേരിടാൻ സർക്കാർ; ഹെൽത്ത് വോളണ്ടിയേഴ്സിനെ നിയമിക്കാൻ നീക്കം
സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കേഴ്സ് സമരം ചെയ്യുന്നതിനിടെ ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാൻ ആരോഗ്യവകുപ്പ്. പുതിയ വോളന്റിയർമാർക്ക് പരിശീലനം നൽകാൻ മാർഗനിർദേശം പുറത്തിറക്കി. 50 പേരുള്ള മുപ്പത് ബാച്ചിന് പരിശീലനം നൽകും. പരിശീലനം നൽകാൻ 11.70 ലക്ഷം രൂപ അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് കൂടുതൽ പേർക്ക് ട്രെയിനിംഗ് നൽകുന്നത്.
സംസ്ഥാനത്ത് 1500 ഹെൽത്ത് വോളന്റിയേഴ്‌സിനെ നിയമിക്കാനാണ് തീരുമാനം. ഒരു ബാച്ചിൽ 50 പേരടങ്ങുന്ന അഞ്ച് ബാച്ചുകൾക്ക് തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ട്രെയിനിങ് നൽകും. കോട്ടയം, പാലക്കാട് ജില്ലകളിൽ നാല് ബാച്ചുകൾക്കും പരിശീലനം നൽകും. ആശ വർക്കേഴ്സിന്റെ സമരം ശക്തമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കെയാണ് പുതിയ നീക്കം.
Read Also: ആശമാർക്ക് ആശ്വാസം; ജനുവരിയിലെ ഓണറേറിയം അനുവദിച്ചു
സമരം ചെയ്യുന്ന ആശാ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നേരത്തെ നാഷണൽ ഹെൽത്ത് മിഷൻ്റെതാണ് നിർദ്ദേശം നൽകിയിരുന്നു. ഏതെങ്കിലും ആശാ പ്രവർത്തക തിരിച്ചെത്തി പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്താൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. ഇത് പ്രകാരമാണ് ഹെൽത്ത് വോളണ്ടിയേഴ്സിനെ നിയമിക്കാൻ നീക്കം. ആശാ വർക്കേഴ്സിന് സമാനമായ ജോലിയാണ് ഇവർ ചെയ്യേണ്ടത്.