കൊടും കുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ; ഒളിച്ചിരുന്നത് ആളില്ലാത്ത വീട്ടിലെ പൊട്ടക്കിണറ്റില്‍
കണ്ണൂര്‍: ജയില്‍ ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടിയില്‍. ആളില്ലാത്ത സ്ഥലത്തെ പൊട്ടക്കിണററ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു. കണ്ണൂർ ഡിസിസി ഓഫീസിന് സമീപത്ത് വെച്ച് ഗോവിന്ദച്ചാമിയുടെ സാമ്യമുള്ള ഒരാളെ കണ്ടെത്തിയെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.
ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.നാട്ടുകാര്‍ ഓടിച്ചതിനെതുടര്‍ന്ന് ഇയാള്‍ സമീപത്തെ കാട്ടിനുള്ളിലേക്ക് ഓടിക്കയറി. കണ്ണൂർ ഡിസിസി ഓഫീസിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. രാവിലെ 7.10 ഓടെയാണ് ജയില്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചത്. കേരളത്തെ ഞെട്ടിച്ച വധക്കേസില്‍ ജീവപര്യന്തം ശിക്ഷയായിരുന്നു ഗോവിന്ദച്ചാമിക്ക് ലഭിച്ചത്. സെല്ലിന്റെ രക്ഷപ്പെട്ടത് ഇരുമ്പ് കമ്പി അറുത്ത് മാറ്റിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. വസ്ത്രം അഴിച്ചുമാറ്റി കൂട്ടിക്കെട്ടി മതിലിന് മുകളിലേക്ക് എറിഞ്ഞ് അതുവഴി രക്ഷപ്പെടുകയായിരുന്നു. ആകാശവാണിയുടെ സമീപത്തെ മതിലാണ് ചാടിക്കടന്നത്. ഒറ്റക്കെയുള്ള ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് രക്ഷപ്പെടാൻ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ക്വാറന്റൈൻ ബ്ലോക്കിന് സമീപത്ത് കൂടിയാണ് രക്ഷപ്പെട്ടത്.
സെല്ല് തുറക്കുന്നതിന് മുമ്പ് ജയിലിന് ചുറ്റുമതിലില്‍ പരിശോധന നടത്താറുണ്ട്. ഈ പരിശോധനയിലാണ് ജയിൽ ചാട്ടം നടന്നതായി സംശയമുയർന്നത്.തുടർന്നാണ് സെല്ലുകളിൽ പരിശോധന നടത്തിയത്.താനൊന്നും അറിഞ്ഞിട്ടില്ലെന്നും ഉറങ്ങിപ്പോയെന്നുമാണ് ഗോവിന്ദച്ചാമിക്കൊപ്പം ജയിലിലുണ്ടായിരുന്ന ആള്‍ മൊഴി നല്‍കിയിട്ടുള്ളത്. ജയിലില്‍ നിന്ന് രക്ഷപ്പെട്ടതെല്ലാം സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
2011 ഫെബ്രുവരി 1നാണ് എറണാകുളത്ത് നിന്ന് ഷൊര്‍ണ്ണൂരേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിക്കവേ,സൗമ്യ കൊല ചെയ്യപ്പെടുന്നത്. പ്രതി ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിപ്പുറത്തേക്കിട്ട്, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നതാണ് കേസ്. കേസില്‍ വിചാരണ നടത്തിയ തൃശൂര്‍ അതിവേഗ കോടതി 2012 ഫെബ്രുവരി പന്ത്രണ്ടിന് ഗോവിന്ദച്ചാമി വധശിക്ഷക്ക് വിധിച്ചിരുന്നു.