പീഡന പരാതി: മുകേഷിന് ആശ്വാസം; അറസ്റ്റ് കോടതി തടഞ്ഞു
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ മുകേഷ് എം.എൽ.എയുടെ അറസ്റ്റ് കോടതി തടഞ്ഞു. കേസിൽ വിശദമായ വാദം കേൾക്കുന്ന അടുത്തമാസം 3 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദേശം. കേസിൽ മുൻകൂർ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് മുകേഷ് കോടതിയെ സമീപിച്ചിരുന്നു. പക്ഷെ കോടതി ജാമ്യം നൽകിയില്ല. പകരം അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
മുകേഷിനെതിരായ കേസിൽ പാരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ആലുവയിലെ ഫ്‌ലാറ്റിൽ വെച്ച് 12 മണിക്കൂർ സമയമെടുത്താണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പാണു ചുമത്തിയിരിക്കുന്നത്. ഐപിസി 376(ബലാത്സംഗം), 509(സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം), 354(സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ബലപ്രയോഗം), 452(അതിക്രമിച്ചുകടക്കൽ) തുടങ്ങിയ വകുപ്പുകളാണ മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്.
Also Read: രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്; ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് ആരോപണം
നടന്മാരായ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രോഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു, കോൺഗ്രസ് നേതാവ് അഡ്വ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. ഒരു കേസ് തിരുവനന്തപുരത്തും ബാക്കിയെല്ലാം എറണാകുളത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമാണ് രജിസ്റ്റർ ചെയ്തത്.