വീണ്ടും ഷമിയെ തഴഞ്ഞ് ബി.സി.സി.ഐ, സിറാജ് തിരിച്ചെത്തി; ന്യൂസിലൻഡിനെ നേരിടാൻ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ന്യൂസിലൻഡിനെതിരെയുള്ള മൂന്ന് മത്സര ഏകദിന ടീമിനുള്ള ഇന്ത്യൻ സംഘത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ജനുവരി 11ന് ആരംഭിക്കുന്ന പരമ്പരയിൽ ശുഭ്മൻ ഗിൽ ടീമിനെ നയിക്കും. സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ടീമിലുണ്ട്. പരിക്കിൽനിന്ന് പൂർണ മുക്തനായില്ലെങ്കിലും ശ്രേയസ് അയ്യരെ ഉപനായകനാക്കിയാണ് സ്ക്വാഡ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടവേളക്കു ശേഷം പേസർ മുഹമ്മദ് സിറാജ് തിരിച്ചെത്തി. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും മുഹമ്മദ് ഷമിയെ പരിഗണിച്ചിട്ടില്ല.

ദക്ഷിണാഫ്രിക്കക്കെതിരെ ഗില്ലിന്‍റെയും ശ്രേയസിന്‍റെയും അഭാവത്തിൽ ടീമിനെ നയിച്ച കെ.എൽ. രാഹുൽ ഒന്നാം വിക്കറ്റ് കീപ്പറായപ്പോൾ, രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയ് ഹസാരെയിൽ മിന്നും പ്രകടനം പുറത്തെടുത്തിട്ടും സഞ്ജു സാസണെ ഏകദിന ടീമിലേക്ക് പരിഗണിച്ചില്ല. വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജദേജ എന്നിവരാണ് ഓൾറൗണ്ടർമാരുടെ സ്ലോട്ടിലുള്ളത്. കുൽദീപ് യാദവ് സ്പെഷ്യലിസ്റ്റ് സ്പിന്നറായും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ ശ്രേയസ് കളിക്കാനിറങ്ങൂ. ഓസീസ് പര്യടനത്തിനിടെയാണ് താരത്തിന് വാരിയെല്ലിന് പരിക്കേറ്റത്.

  • ന്യൂസിലൻഡിനെതിരെയുള്ള ഏകദിന സംഘം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജദേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിങ്, യശസ്വി ജയ്സ്വാൾ.

പരമ്പരയിലെ മത്സരങ്ങൾ

  • ഒന്നാം ഏകദിനം, ജനുവരി 11 – വഡോദര
  • രണ്ടാം ഏകദിനം, ജനുവരി 14 – രാജ്കോട്ട്
  • മൂന്നാം ഏകദിനം, ജനുവരി 18 – ഇന്ദോർ