ഇന്ത്യൻ സായുധസേനയെ അട്ടിമറിക്കാൻ പാകിസ്താൻ ഗൂഢാലോചന നടത്തിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയെ അട്ടിമറിക്കാനും കേന്ദ്ര സർക്കാരിനെതിരെ ഗൂഢാലോചന നടത്താനും പാകിസ്താൻ പദ്ധതിയിട്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്കെതിരെ പ്രതിഷേധങ്ങൾ നടത്താനും പാകിസ്താൻ പദ്ധതിയിട്ടതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യൻ സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനായി കശ്മീർ താഴ്വരയിൽ ഗൂഡാലോചന നടത്താൻ ലോകമെമ്പാടുമുള്ള തങ്ങളുടെ എംബസികളോട് പാകിസ്താൻ ആവശ്യപ്പെട്ടതായും ഇന്ത്യയിലെ ഇന്റലിജൻസ് ഏജൻസികൾ പറയുന്നു.
ഇന്ത്യക്കെതിരായ പുതിയ ഗൂഡാലോചനകൾ വിശദമാക്കി തങ്ങളുടെ എംബസികൾക്ക് പാക് വിദേശകാര്യ മന്ത്രാലയം രഹസ്യക്കുറിപ്പ് അയച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ സായുധ സേനയെ അട്ടിമറിക്കാനുള്ള പദ്ധതി വിശദീകരിച്ച് കശ്മീർ ഐക്യദാർഢ്യ ദിനമായി പാകിസ്താൻ ആചരിക്കുന്ന ഫെബ്രുവരി അഞ്ചിന് ഇസ്‌ലാമാബാദിലെ പാകിസ്താൻ ഹൈക്കമ്മീഷണർ എല്ലാ എംബസികൾക്കും ഇ-മെയിൽ, ഫാക്സ് സന്ദേശം അയച്ചതായും റിപ്പോർട്ടിലുണ്ട്.
അതേസമയം, നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ആറ് ഭീകരരെ സൈന്യവും ജമ്മു കശ്മീർ പൊലീസും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പക്കൽ നിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.