‘ഇറാന്‍ ചര്‍ച്ചക്ക് സമീപിച്ചു’; സമ്പൂര്‍ണ കീഴടങ്ങലാണ് തനിക്ക് വേണ്ടതെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്
വാഷിംഗ്ടണ്‍: ഇറാന്‍ – ഇസ്രായേല്‍ സംഘര്‍ഷത്തില്‍ പ്രതികരണവുമായി യുഎസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ്. യുഎസുമായി ഇറാന്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ട്രംപ്. ചര്‍ച്ചക്ക് ഇറാന്‍ സമീപിച്ചുവെന്നും ഈ വാരാന്ത്യത്തോടെ അത് സംഭവിച്ചിരിക്കുമെന്നും ട്രംപ് പറഞ്ഞു. താന്‍ ഈ അവസ്ഥയെ കുറിച്ച് അസ്വസ്ഥനാണ്. തനിക്ക് വേണ്ടത് അവരുടെ നിരുപാധിക കീഴടങ്ങലാണ്. ഇറാന്റെ വ്യോമ മേഖല മുഴുവന്‍ ഇസ്രയേല്‍ നിയന്ത്രണത്തിലെന്നും ട്രംപ്.
”ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ന്നിട്ടുണ്ട്, ഇനി അതത്ര സമയം ബാക്കി നില്‍ക്കുമെന്ന് എനിക്കറിയില്ല. ഞാന്‍ ചിലപ്പോള്‍ ആണവ കേന്ദ്രം ആക്രമിച്ചേക്കാം, ഇല്ലെന്നും വരാം. ഇറാന് നേരത്തെ തന്നെ ഞങ്ങളുമായി സംസാരിക്കാമായിരുന്നു. നെതന്യാഹുവിനോട് ആക്രമണം തുടരാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, യുഎസ് സഹായം കൂടുതല്‍ നല്‍കുമെന്നത് പറഞ്ഞിട്ടില്ല. ഞാനെന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല.ഇറാനെ ആക്രമിക്കുമോ ഇല്ലയോ എന്നത് പറയാനാകില്ല. ഇറാന്‍ ഒരു പ്രതിരോധ സംവിധാനവുമില്ലാതെയാണ് നില്‍ക്കുന്നത്. ഇറാനിപ്പോള്‍ യുഎസിനോട് സംസാരിക്കാന്‍ താല്‍പര്യമുണ്ട്. വൈറ്റ് ഹൗസിലേക്ക് വരാന്‍ അവര്‍ തയ്യാറാണ്. ഈയാഴ്ച ഇറാനെ സംബന്ധിച്ച് നിര്‍ണായകമാണ്. ഈ വാരാന്ത്യത്തോടെ സംഭവിക്കേണ്ടത് സംഭവിച്ചിരിക്കും. നെതന്യാഹു നല്ല മനുഷ്യനാണ്. എന്നിട്ടും വേണ്ട വിധം അദ്ദേഹത്തിന്റെ രാജ്യം പരിഗണിച്ചിട്ടില്ല. ഇറാനെതിരെ വളരെ നന്നായി അദ്ദേഹം കാര്യങ്ങൾ ചെയ്തു. ഇറാനെതിരായ നടപടി തുടരാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്’,” ട്രംപ് പറഞ്ഞു.
പ്രസിഡണ്ടിന്റെ തീരുമാനം കാത്തിരിക്കുകയാണെന്നും തീരുമാനം സമാധാനമാണെങ്കിലും യുദ്ധമാണെങ്കിലും നടപ്പാക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു.