ഇറാന്റെ മത്സരങ്ങൾ അമേരിക്കയിൽ തന്നെ നടക്കുമെന്ന് ഫിഫ പ്രസിഡന്‍റ്

വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പിൽ ഇറാന്റെ മത്സരങ്ങൾ നേരത്തെ നിശ്ചയിച്ചതുപോലെ അമേരിക്കയിലെ വേദികളിൽ തന്നെ നടക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധം കാരണം തങ്ങളുടെ മത്സരങ്ങൾ അമേരിക്കയിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ചൊവ്വാഴ്ച തുർക്കിയിൽ നടന്ന ഇറാന്റെ സൗഹൃദ മത്സരത്തിനിടെ സംസാരിച്ച ഇൻഫാന്റിനോ ഈ ആവശ്യം തള്ളി. ‘ഡ്രോ അനുസരിച്ച് മത്സരങ്ങൾ എവിടെയാണോ നിശ്ചയിച്ചിരിക്കുന്നത്, അവിടെത്തന്നെ നടക്കും’ അദ്ദേഹം പറഞ്ഞു. ഇറാൻ ലോകകപ്പിൽ പങ്കെടുക്കില്ലെന്ന ആശങ്കകളും അദ്ദേഹം തള്ളി. ‘ഇറാൻ ലോകകപ്പിലുണ്ടാകും. അതുകൊണ്ടാണ് ഞങ്ങൾ ഇവിടെയുള്ളത്. അവർ വളരെ ശക്തമായ ഒരു ടീമാണ്, അവർ പങ്കെടുക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്’ ജിയാനി കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആദ്യം ഇറാൻ ടീമിന് സ്വാഗതം അരുളിയെങ്കിലും, പിന്നീട് സ്വന്തം ജീവനും സുരക്ഷയ്ക്കും വേണ്ടി ടീം ലോകകപ്പിന് യാത്ര ചെയ്യരുതെന്ന് പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. ‘ആർക്കും ഇറാന്റെ ദേശീയ ടീമിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല’ എന്ന് അവർ വ്യക്തമാക്കി. ഭൂരാഷ്ട്രീയ സംഘർഷങ്ങൾ പരിഹരിക്കാൻ ഫിഫക്ക് കഴിയില്ലെങ്കിലും, ഫുട്ബോളിന്റെയും ലോകകപ്പിന്റെയും ശക്തി ഉപയോഗിച്ച് പാലങ്ങൾ പണിയാനും സമാധാനം പ്രോത്സാഹിപ്പിക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഇൻഫാന്റിനോ മാർച്ച് 19ന് നടന്ന ഫിഫ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജൂൺ 11ന് ആരംഭിക്കും. ഗ്രൂപ്പ് ജി (Group G)യിൽ ഉൾപ്പെടുന്ന ഇറാൻ ജൂൺ 15ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലൻഡിനെതിരെ തങ്ങളുടെ ആദ്യ മത്സരം കളിക്കും. തുടർന്ന് ജൂൺ 21ന് ലോസ് ഏഞ്ചൽസിൽ ബെൽജിയവുമായും ജൂൺ 27ന് സിയാറ്റിലിൽ ഈജിപ്തുമായും ഏറ്റുമുട്ടും.
