ചെലവഴിക്കാനുള്ളതല്ലേ ന്യൂനപക്ഷ ക്ഷേമ ഫണ്ട്?
തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കുമ്പോഴും സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ബജറ്റ് വിഹിതത്തിൽ ചെലവഴിച്ചത് 22.8 ശതമാനം മാത്രം. 2025-26 വർഷം ന്യൂനപക്ഷ ക്ഷേമവകുപ്പിന് 105.63 കോടി രൂപയാണ് ബജറ്റിൽ പദ്ധതിയിനത്തിൽ വകയിരുത്തിയത്. ഫെബ്രുവരി ആദ്യവാരം വരെ ചെലവിട്ടത് 24.09 കോടി രൂപ മാത്രം.
സാമ്പത്തിക വർഷം ഒന്നര മാസം മാത്രം അവശേഷിക്കെ ആഞ്ഞുപിടിച്ചാലും 50 ശതമാനം പോലും ചെലവഴിക്കാൻ കഴിയില്ലെന്ന് വ്യക്തം. ഇതിനിടയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കൂടി വരുന്നതും ഫണ്ട് ചെലവഴിക്കുന്നതിന് വെല്ലുവിളിയാകും.
നിയമസഭയിൽ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, ടി.വി ഇബ്രാഹിം, മഞ്ഞളാംകുഴി അലി, ടി. സിദ്ദീഖ്, പി. ഉബൈദുല്ല എന്നിവർ നൽകിയ ചോദ്യങ്ങൾക്ക് മന്ത്രി വി. അബ്ദുറഹിമാൻ രേഖാമൂലം നൽകിയ മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പദ്ധതി വെട്ടിക്കുറക്കുന്നത് കാരണം ബജറ്റിൽ വകയിരുത്തുന്ന തുകയുടെ പകുതി പോലും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചെലവഴിച്ചിട്ടില്ല.
മദർ തെരേസ സ്കോളർഷിപ്, എ.പി.ജെ അബ്ദുൽ കലാം സ്കോളർഷിപ്പ്, സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്, പ്രീമാരിറ്റൽ കൗൺസലിങ്, ന്യൂനപക്ഷ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപനം, വിധവകൾക്കുള്ള സ്വയംതൊഴിൽ പദ്ധതി തുടങ്ങിയവക്ക് ലക്ഷക്കണക്കിന് രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും ഒരു രൂപ പോലും ചെലവിട്ടിട്ടില്ലെന്ന് മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കുന്നു.
പല സ്കോളർഷിപ്പുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിലും തുക വിനിയോഗിച്ചിട്ടില്ല. ഫെബ്രുവരി ആദ്യവാരം സ്കോളർഷിപ് തുക വിതരണം ചെയ്യുമെന്നാണ് മന്ത്രിയുടെ മറുപടിയിൽ പറയുന്നത്.
