കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്



തിരുവനന്തപുരം: ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ ഒരു വീഴ്ചയും പൊലീസിൻറെ ഭാഗത്ത് നിന്ന് സംഭവിച്ചിട്ടിലെന്ന് പൊലീസ് റിപ്പോർട്ട്. വിവാഹ സമയം പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥത്തിൽ ഉള്ളതാണ്. യു.ഐ.ഡി.എ.ഐ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും ഇതേ ആധാർ നമ്പറാണ് ജനന സർട്ടിഫിക്കറ്റിലും ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ജനന സർട്ടിഫിക്കട്ട് സ്ഥിരീകരിക്കാൻ സംവിധാനമില്ലെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. റിപ്പോർട്ട്‌ ഡി.ജി.പിക്ക്‌ കൈമാറി. ഈ മാസം 22ന് ദേശീയ പട്ടിക വർഗ കമ്മീഷന് മുമ്പിൽ ഡി.ജി.പി ഹാജരാകണമെന്നാണ് നിർദേശം.

മാർച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. 2009 ഡിസംബർ 30നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്നും വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്നും ദേശീയ പട്ടികവർഗ്ഗ കമീഷൻ കണ്ടെത്തി.​ വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്ന് മധ്യപ്രദേശ് പൊലീസ്, ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ കേരള, മധ്യപ്രദേശ് ഡി.ജി.പിമാരോട് ഡൽഹിയിൽ ഹാജരാകാൻ കമീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കമുള്ള നേതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എം.പി എന്നിവർക്കെതിരെ പോക്‌സോ, ശൈശവ വിവാഹ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്‌നേശ്വര പ്രസാദാണ് കുന്നംകുളം പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയെ 13 ദിവസം വീട്ടിൽ താമസിപ്പിച്ച തിരുവനന്തപുരം സ്വദേശി ജയകുമാറിനെതിരെയും പരാതിയുണ്ട്.