‘വിള്ളലുകളുള്ള 50ലധികം സ്ഥലങ്ങളിൽ പോയി റീൽ ഇടട്ടെ’; മുഖ്യമന്ത്രിയെയും മുഹമ്മദ് റിയാസിനെയും പരിഹസിച്ച് വി.ഡി സതീശൻ
തിരുവനന്തപുരം: ദേശീയപാതയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ മുഹമ്മദ് റിയാസിനും പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പരിഹാസം. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ആ മുതൽ ക്ഷ വരെ കേരളത്തിന് ബന്ധമില്ലെന്ന് മുഖ്യമന്ത്രിയുടെ വാക്കുകൾ ആവർത്തിച്ച് സതീശൻ പറഞ്ഞു. വീണ്ടും റീൽ ഇടുമെന്ന് പറയുന്ന റിയാസ് വിള്ളലുകളുള്ള 50ലധികം സ്ഥലങ്ങളിൽ പോയി റീൽ ഇടട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീണ്ടും റീൽ ഇടുമെന്നാണ് മന്ത്രി പറയുന്നത്. 50ലധികം സ്ഥലങ്ങളിൽ വിള്ളൽ ഉണ്ട്. അവിടെയൊക്കെ റിയാസ് പോയി റീൽ ഇടട്ടെ. പാലാരിവട്ടം പാലത്തിലടക്കം പ്രശ്നം ഉണ്ട്. വിഴിഞ്ഞതിന്റെ ക്രെഡിറ്റ് എടുക്കാൻ നോക്കി. കേന്ദ്ര പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാൻ നോക്കി. ഞങ്ങൾക്ക് സന്തോഷമെന്നാണ് മന്ത്രി പറയുന്നത്. നിർമാണത്തിൽ അശാസ്ത്രീയത ഉണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് നടക്കുകയാണ് മന്ത്രിയെന്നും വി.ഡി സതീശൻ പറഞ്ഞു.
റീല്‍സ് പോസ്റ്റ് ചെയ്യുന്നത് തുടരുമെന്ന് മുഹമ്മദ് റിയാസ് ഇന്നലെ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞിരുന്നു. വികസനം ജനങ്ങളിൽ എത്തിക്കാൻ സോഷ്യൽ മീഡിയയെ ഇനിയും ഉപയോഗിക്കുമെന്നും എത്ര പരിഹസിച്ചാലും അടുത്ത ഒരു വർഷം റീൽസ് ഇടൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.