വയനാട് കല്ലൂരിൽ കാട്ടാനയാക്രമണത്തിൽ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം; മന്ത്രി കേളുവിനെ തടഞ്ഞു
സുല്‍ത്താന്‍ബത്തേരി: വയനാട് കല്ലൂരിൽ കാട്ടാനയാക്രമണത്തിൽ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. മരിച്ച കല്ലുമുക്ക് സ്വദേശി രാജുവിന്റെ വീട്ടിലെത്തിയ മന്ത്രി ഒ.ആർ.കേളുവിന് നേരെ പ്രതിഷേധമുണ്ടായി.
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുകയാണ്. വനപാലകർക്ക് നേരെയും പ്രതിഷേധമുണ്ടായി. രാജുവിന്റെ കുടുംബത്തിനു 50 ലക്ഷം രൂപ നഷ്ടപരിഹാരവും, മകന് ഗവണ്മെന്റ് ജോലിയും നൽകണം എന്നാണ് ആവശ്യം.
വയനാട് കല്ലൂർ മാറോട് ഊരിലെ രാജുവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച കാട്ടാനയുടെ ആക്രമത്തിൽ പരുക്കേറ്റ രാജു ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മരണപ്പെട്ടത്. വയലിൽ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന രാജുവിനെ വീടിനു സമീപത്തു വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.
വയലിൽ നിലയുറപ്പിച്ചിരുന്ന ആന പാഞ്ഞടുത്താണ് രാജുവിനെ ആക്രമിച്ചത്.
Locals protest with the body of a young man who died in a wild elephant attack in Kallur, Wayanad; Minister stopped Kelu