മധു കൊലക്കേസ്: 16 പ്രതികളിൽ 14 പേരും കുറ്റക്കാർ, ശിക്ഷാവിധി നാളെ
മണ്ണാർക്കാട് (പാലക്കാട്): ആൾക്കൂട്ട ആക്രമണത്തിൽ പാലക്കാട് അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിലെ 16 പ്രതികളിൽ 14പേരും കുറ്റക്കാരാണെന്ന് മണ്ണാർക്കാട് കോടതി വിധിച്ചു. ഇതിൽ രണ്ടുപേരെ വെറുതെ വിട്ടു. ശിക്ഷ നാളെ വിധിക്കും. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ധീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ധീഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, 10ാം പ്രതി ജൈജുമോൻ, 12ാം പ്രതി സജീവൻ, 13ാം പ്രതി സതീഷ്, 14ാം പ്രതി ഹരീഷ്, 15ാം പ്രതി ബിജു, 16ാം പ്രതി മുനീർ എന്നിവരെയാണ് കുറ്റക്കാരായി കണ്ടത്. എന്നാൽ, നാലാം പ്രതി അനീഷ്, 11ാം പ്രതി അബ്ദുൽ കരീം എന്നിവരെയാണ് വെറുതെ വിട്ടത്. മർദന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാളാണ് അനീഷ്, അബ്ദുൾ കരീം മധുവിനെ കള്ളൻ എന്ന് വിളിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മണ്ണാർക്കാട് കോടതി ജഡ്ജി കെ.എം. രതീശ്കുമാറാണ് വിധി പ്രഖ്യാപിച്ചത്.
പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന പ്രൊസികൃൂഷെൻറ പ്രതീക്ഷ ശരിയായിരിക്കുകയാണിപ്പോൾ. സുരക്ഷ കണക്കിലെടുത്ത് മധുവിന്‍റെ വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. വിധി കേൾക്കാനും മധുവിന്‍റെ കുടുംബാംഗങ്ങളും കോടതിയിലെത്തി. മധു കൊല്ലപ്പെട്ട് അഞ്ച് വർഷത്തിനുശേഷമാണ് വിധി പറയുന്നത്.
ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് മധുവധക്കേസ്. 2018 ഫെബ്രുവരി 22നാണ് അരി മോഷ്ടിച്ചെന്ന് ആരോപിച്ച് മധുവിനെ ആൾകൂട്ടം പിടികൂടുകയും ക്രൂരമായി മർദിക്കുകയും ചെയ്തത്. ആൾക്കൂട്ട മർദനത്തിലാണ്കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി പൊലീസ് അന്നുതന്നെ കേസെടുത്തു. പ്രതികൾക്ക് വിചാരണ ആരംഭിക്കാതിരുന്നതോടെ ജാമ്യം ലഭിച്ചു.
സംഭവം കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷമാണ് സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. 2019 ൽ വി.ടി. രഘുനാഥിനെ സ്പെഷൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചെങ്കിലും ചുമതല ഏറ്റെടുത്തില്ല. വിചാരണ നീളുകയും കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. തുടർന്ന് ഹൈകോടതി അഭിഭാഷകൻ സി. രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായും അഡ്വ. രാജേഷ് എം. മേനോനെ അഡീഷനൽ പ്രോസിക്യൂട്ടറായും സർക്കാർ നിയമിച്ചെങ്കിലും മധുവിന്‍റെ കുടുംബത്തിന്റെ എതിർപ്പിനെത്തുടർന്ന് രാജേന്ദ്രൻ രാജിവെച്ചു. അഡ്വ. രാജേഷ് എം. മേനോനാണ് നിലവിൽ സ്പെഷൽ പ്രോസിക്യൂട്ടർ.
2022 ഏപ്രിൽ 22ന് വിചാരണ തുടങ്ങി. 122 സാക്ഷികളാണുണ്ടായിരുന്നത്. അവസാനിക്കുമ്പോൾ 129 സാക്ഷികളായി. ഇതിൽ 103 പേരെ വിസ്തരിച്ചു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് കണ്ടെത്തി ഒഴിവാക്കി. രണ്ടുപേർ മരിച്ചു. 24 പേർ കൂറുമാറി.
പ്രതികൾക്ക് ഹൈകോടതി അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയ അപൂർവത കേസിൽ ഉണ്ടായി. സാക്ഷികളുടെ കൂറുമാറ്റവും മധു വധക്കേസിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെ ഒരാൾ മരിച്ചാൽ നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് വിചാരണ വേളയിൽ എങ്ങനെ പ്രസക്തമാകുമെന്നതിനും മധുകേസ് സാക്ഷിയായി.
വിചാരണ കോടതി ജാമ്യം റദ്ദാക്കിയ ഒരാൾക്ക് മാത്രമാണ് ഹൈകോടതി ജാമ്യം നൽകിയത്. പ്രതിഭാഗത്തിന്റെ അഭിഭാഷകൻ തന്നെ ഭീഷണിപെടുത്തിയതായി ജഡ്ജി തന്നെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിൽ രേഖപെടുത്തി. കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ വ്യക്തമായി കാണുന്നില്ലെന്ന് പറഞ്ഞ സാക്ഷിയായ സുനിൽകുമാറിനെ കോടതി കാഴ്ച പരിശോധനക്ക് അയച്ച സംഭവവും ഉണ്ടായി.