സിറോ മലബാർ സഭാ ആസ്ഥാനത്തെത്തി മന്ത്രി കിരൺ റിജിജു



കൊച്ചി: ബി.ജെ.പി കേരളത്തിൽ പിടിമുറുക്കുന്നതിന്റെ ഭാഗമായി സിറോ മലബാർ സഭാ നേതൃത്വത്തെ സന്ദർശിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജു. കൊച്ചിയിൽ വിവിധ പരിപാടികൾക്കെത്തിയപ്പോഴാണ് അദ്ദേഹം കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ പ്രത്യേക കൂടിക്കാഴ്ച നടത്തിയത്. രാജ്യത്തെ ക്രൈസ്തവ ജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി നൽകണമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ അഭ്യർഥിച്ചു.

സഭയുടെ ആവശ്യത്തെ അനുകൂലമായി പരിഗണിക്കുമെന്നും പ്രതിനിധികളെ അയക്കുമെന്നുമുള്ള ഉറപ്പും റിജിജു നൽകിയിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് രാജീവ്‌ ചന്ദ്രശേഖറും ട്വന്റി ട്വന്റി ചെയർമാൻ സാബു എം. ജേക്കബും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട്‌ അഡ്വ. ഷോൺ ജോർജും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അദ്ദേഹം സഭാ ആസ്ഥാനത്തെത്തിയത്.

എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട് എന്നും ന്യൂനപക്ഷ സമൂഹത്തിനുള്ള പിന്തുണ അറിയിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു. മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിന് ഔദ്യോഗികമായി വത്തിക്കാനിലേക്ക് വീണ്ടും ക്ഷണം അയക്കുമെന്നും കൂടിക്കാഴ്ചക്കു ശേഷം രാജീവ്‌ ചന്ദ്രശേഖർ പ്രതികരിച്ചു.