പത്തനംതിട്ടയിലെ നീറ്റ് പരീക്ഷ ആള്‍മാറാട്ടം: വ്യാജ ഹാൾടിക്കറ്റുണ്ടാക്കിയ അക്ഷയകേന്ദ്രം ജീവനക്കാരി കസ്റ്റഡിയില്‍
പത്തനംതിട്ട: പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ കേസില്‍ അക്ഷയ സെന്റർ ജീവനക്കാരി കസ്റ്റഡിയിൽ.തിരുപുറം സ്വദേശിനിയായ ഗ്രീഷ്മയെ അന്വേഷണസംഘം നെയ്യാറ്റിൻകരയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
വ്യാജ ഹാൾടിക്കറ്റുമായ പരീക്ഷയ്ക്കെത്തിയ പാറശാല സ്വദേശിയായ വിദ്യാർഥിക്കെതിരെ കേസെടുത്തിരുന്നു.അപേക്ഷ നൽകാൻ സമീപിച്ച അക്ഷയകേന്ദ്രം ജീവനക്കാരിയാണ് വ്യാജ ഹാൾടിക്കറ്റ് അയച്ചു നൽകിയതെന്നാണ് വിദ്യാർഥി പൊലീസിന് നല്‍കി മൊഴി.ഇതിന്‍റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിൻകരയിലെ അക്ഷയ കേന്ദ്രത്തിൽ അന്വേഷണ സംഘമെത്തിയതും കസ്റ്റഡിയിലെടുത്തതും.
വിദ്യാര്‍ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നല്‍കാനായി അക്ഷയ കേന്ദ്രത്തിലെത്തിയിരുന്നു. എന്നാൽ അപേക്ഷിക്കാൻ താന്‍ മറന്നുപോകുകയും ഇത് മറച്ചുവെക്കാന്‍ വ്യാജ ഹാൾടിക്കറ്റ് തയ്യാറാക്കി നൽകി .ഇത് തിരിച്ചറിയാതെയാണ് വിദ്യാര്‍ഥി പരീക്ഷയെഴുതാനായി പോയതെന്നും പൊലീസ് പറയുന്നു.
പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ്റെ പരാതിയിലാണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ 20 കാരനെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്. നീറ്റിന് അപേക്ഷ നൽകാൻ സമീപിച്ച അക്ഷയ കേന്ദ്രം ജീവനക്കാരിയാണ് വ്യാജ ഹാൾടിക്കറ്റ് അയച്ചു നൽകിയതെന്നും കൃത്രിമം നടന്ന കാര്യം അറിഞ്ഞില്ലെന്നുമാണ് വിദ്യാർഥിയും അമ്മയും ഇന്നലെ മൊഴി നൽകിയത്.