നിതിൻ രാജിന്‍റെ മരണം: പ്രതിഷേധവുമായി എസ്.എഫ്.ഐയും; ബാരിക്കേഡ് മറിച്ചിട്ടു, ജനൽ ചില്ലുകൾ അടിച്ചുതകർത്തു



കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐയും. ശക്തമായ പൊലീസ് കാവലിനിടെ പ്രകടനമായെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ട് കോളജ് വളപ്പിൽ പ്രവേശിച്ചു. കോളജിന്‍റെ പ്രധാന കവാടത്തിലെത്തിലെത്തിയ സമരക്കാർ ജനൽ ചില്ലുകളും ചെടിച്ചട്ടികളും തകർത്തു. പ്രിൻസിപ്പലിനെ കാണാൻ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് കവാടത്തിലെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസുമായി ഉന്തുംതള്ളുമായി. 12.30 ഓടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ സമരവുമായെത്തിയത്.

വിഷയത്തിൽ കഴിഞ്ഞദിവസങ്ങളിൽ പ്രതിഷേധത്തിന് മടിച്ചുനിന്ന വിദ്യാർഥി, യുവജന സംഘടനകൾ ഇന്ന് ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. രാവിലെ കെ.എസ്.യു പ്രവർത്തകരാണ് സമരത്തിന് തുടക്കം കുറിച്ചത്. ഇതിനു പിന്നാലെ എം.എസ്.എഫ്, ഡി.വൈ.എഫ്.ഐ, മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടകളും പ്രതിഷേധവുമായി എത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്‍റ് ശ്യാമളയുടെ നേതൃത്വത്തിലായിരുന്നു സരമം. ഡി.വൈ.എഫ്.ഐ സമരം എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് പ്രവർത്തകരെ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. ബി.ജെ.പിയും പ്രതിഷേധവുമായി എത്തി. ഇതിനു പിന്നാലെയാണ് എസ്.എഫ്.ഐ എത്തിയത്.

രാവിലെ കെ.എസ്.യു പ്രവർത്തകരും പൊലിസ് ബാരിക്കേഡ് മറികടന്ന് കോളജിലേക്ക് തള്ളിക്കയറി പ്രതിഷേധിക്കുകയും പൊലീസുമായി സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. ഏറെ നേരത്തെ ശക്തമായ പ്രതിഷേധത്തിനും പ്രതിരോധത്തിനും ഒടുവിൽ പൊലീസ് സമരക്കാരെ കസ്റ്റഡിയിലെടുത്തു നീക്കുകയായിരുന്നു. രാവിലെ ഒമ്പതിന് പൊലിസ് കോളജിനു പുറത്ത് ബാരിക്കേഡ് തീർത്ത് സുരക്ഷ ഒരുക്കുന്നതിനിടെയാണ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി കോളജിലേക്ക് വളപ്പിലേക്ക് ഇരച്ചുകയറിയത്. കോളജിന്‍റെ പ്രധാന കവാടത്തിന് മുന്നിലെത്തിയ പ്രവർത്തകരെ പൊലിസ് തടഞ്ഞു. ഇത് പൊലീസും പ്രവർത്തകരും തമ്മിൽ കൈയാങ്കളിയിലെത്തി. തുടർന്ന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു.

വിവിധ വിദ്യാർഥി സംഘടകൾ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നതിനാൽ കോളജ് പരിസരത്ത് വൻ തോതിൽ പൊലീസിനെ വ്യന്യസിച്ചിരുന്നു. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ജില്ലാ പട്ടികജാതി വകുപ്പ് ഓഫീസർ, സബ് കലക്ടർ എന്നിവർ ഇന്ന് രാവിലെ കാമ്പസിലേക്ക് എത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനാണ് കണ്ണൂർ അഞ്ചരക്കണ്ടി ഡന്‍റൽ കോളജിലെ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാര്‍ഥിയായ നിതിൻ രാജിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കോളജിൽ നിന്ന് വകുപ്പ് മേധാവി ഡോ. എം.കെ റാം, അസോസിയേറ്റ് പ്രൊഫസർ സംഗീതാ നമ്പ്യാർ എന്നിവർ നിതിൻ രാജിനെ ജാതീയമായി അധിക്ഷേപിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

അതിനിടെ നിതിൻ രാജിന്‍റെ മരണത്തിൽ ആരോപണവിധേയനായ വകുപ്പ് മേധാവി ഡോ. എം.കെ റാമിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോളജ് വിദ്യാർഥികളും രംഗത്തെത്തി. ഡോ. റാം ജാതീയ മായി ആക്ഷേപിക്കുകയും ശാരീരകമായും മാനസികമായും പീഡിപ്പിക്കുന്നതും പതിവാണെന്നും ഇതിന്‍റെ പേരിൽ നേരത്തെ വകുപ്പു തല നടപടിക്ക് വിധേനായിട്ടുണ്ടെന്നും പോടിച്ചിട്ടാണ് ആരും പ്രതികരിക്കാതിരുന്നതെന്നും വിദ്യാർഥികൾ പറഞ്ഞു. തലയിൽ അടിക്കും, ചെവിയിൽ പിടിക്കും, ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ അടിപ്പിക്കും, ചെറുതായിട്ട് അടിച്ചാൽ അത് പോരെന്ന് പറഞ്ഞ് ശക്തമായി അടിപ്പിക്കും… ഇങ്ങനെ നീളുന്ന ഡോ. റാമിനെതിരെ വിദ്യാർഥികൾ നിരത്തുന്ന ആരോപണങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ പ്രതികരിക്കാൻതയ്യാറാവാതിരുന്ന വിദ്യാഥികൾ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ അധ്യാപകനിൽനിന്ന് കഴിഞ്ഞ കാലങ്ങളിൽ നേരിട്ട പീഡനങ്ങൾ എണ്ണി എണ്ണിപ്പറയുകയായിരുന്നു.