സ്പായിലെ ബലാൽസംഗം: ഒരാൾ കൂടി പിടിയിൽ
തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പായില ബലാൽസംഗ കേസിൽ ഒളിവിലായിരുന്ന നാലാം പ്രതി പിടിയിലായി. തിരുവല്ല ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ എന്ന് പ്രശോഭ് (രൊക്കൻ-26) ആണ് പിടിയിലായത്. പ്രത്യേക അന്വേഷണസംഘം റാന്നിയിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
ഒന്നാം പ്രതി കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ (മരണ സുബിൻ-29), രണ്ടും മൂന്നും പ്രതികളായ കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ് (38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ (36) എന്നിവർ കഴിഞ്ഞദിവസങ്ങളിലായി പിടിയിലായിരുന്നു. രണ്ടു പ്രതികൾ കൂടി പിടിയിലാവാനുണ്ട്.
ഈ മാസം ഒന്നിന് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. ആറംഗ സംഘം 50,000 രൂപ ഗുണ്ട പിരിവ് ആവശ്യപ്പെട്ട് സ്പായിൽ എത്തുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ച ജീവനക്കാരിയെ മർദിക്കുകയും മറ്റൊരു ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. സ്പായിൽ ഉപഭോക്താവായി എത്തിയ യുവാവിനെ മർദിക്കുകയും ജീവനക്കാരിക്കൊപ്പം കിടത്തി നഗ്നവിഡിയോ ചിത്രീകരിക്കുകയും ചെയ്തു.
ജീവനക്കാരിയിൽ നിന്നും 2500 രൂപ സംഘം പിടിച്ചുവാങ്ങുകയും ചെയ്തിരുന്നു. ഒളിവിലുള്ള രണ്ട് പ്രതികൾ ബംഗളൂരുവിലുണ്ട് എന്നാണ് പൊലീസിന്‍റെ നിഗമനം. ഇവർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
