ഓപറേഷൻ സിന്ദൂർ: ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്തു, 100ലധികം ഭീകരവാദികൾ കൊല്ലപ്പെട്ടെന്ന് സൈന്യം

ന്യൂഡൽഹി: പാക് ഭീകരകേന്ദ്രങ്ങൾ കൃത്യമായി തകർത്തെന്ന് സൈന്യം. ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്തെന്നും 100ലധികം ഭീകരവാദികളെ വധിച്ചെന്നും സൈന്യം അറിയിച്ചു. വെടിനിർത്തൽ ധാരണയ്ക്ക് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിലാണ് ഓപ്പറേഷൻ സിന്ദൂറിലെ ഇതുവരെയുള്ള നടപടികൾ സൈന്യം വിശദീകരിച്ചത്.
മൂന്ന് സേനകളുടെയും ഡിജിഎംഒമാർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഭീകരാക്രമണങ്ങളെ ഓർമിപ്പിച്ചുള്ള വീഡിയോ പ്രദർശനത്തോടെയായിരുന്നു വാർത്താ സമ്മേളനം ആരംഭിച്ചത്. നാളെ 12 മണിക്ക് പാകിസ്താൻ ഡിജിഎംഒയുമായി സംസാരിക്കുമെന്ന് സൈന്യം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന സേനയുടെ 40 സൈനികർ കൊല്ലപ്പെട്ടു. മെയ് ഒൻപത്, 10 തീയതികളായിരുന്നു ഡ്രോൺ ആക്രമണങ്ങൾ കൂടുതലായി ഉണ്ടായത്. ഇന്ത്യൻ വ്യോമസേനയുടെ ആക്രമങ്ങളെ ചെറുക്കാൻ ഭീകരവാദികൾക്കായില്ലെന്നും സൈന്യം വ്യക്തമാക്കി.
ഭീകരവാദികളുടെ താവളങ്ങൾ നശിപ്പിച്ചു. ഇന്ത്യയുടെത് കൃത്യമായ തിരിച്ചടിയായിരുന്നു. ഇന്ത്യൻ സേന ശ്രദ്ധ കേന്ദ്രീകരിച്ചത് ഭീകരവാദ കേന്ദ്രങ്ങൾ ആയിരുന്നു. അത് കൃത്യമായി തകർത്തു. പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയിൽ ആക്രമണം നടത്തി. ഒൻപത് ഭീകരവാദ കേന്ദ്രങ്ങൾ തകർക്കുകയും 100ലധികം ഭീകരവാദികളെ വധിക്കുകയും ചെയ്തു. പുൽവാമ ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരവാദികളും കൊല്ലപ്പെട്ടു. ഭീകരരെ ശിക്ഷിക്കാനായിരുന്നു ഓപറേഷൻ സിന്ദൂർ. വ്യോമ, നാവികസേനയുടെ കൃത്യമായ തിരിച്ചടി ഉണ്ടായെന്നും അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചെന്നും സൈന്യം കൂട്ടിച്ചേർത്തു.
ജനവാസ കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ല. പാകിസ്താന്റെ എയർക്രാഫ്റ്റുകൾ തകർത്തു. കാണ്ഡഹാർ വിമാനറാഞ്ചൽ നടത്തിയ ഭീകരരെ വധിച്ചു. യൂസഫ് അസ്ഹർ, അബ്ദുൽ മാലിക് റൗഫ്, മുദാസിർ അഹമ്മദ് എന്നിവരെയാണ് വധിച്ചത്. ഇന്ത്യയുടെ എയർ ലോഞ്ചുകൾക്കോ ഏർപ്പാടുകൾക്കോ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. പാകിസ്താൻ സേനയുടെ 40 പട്ടാളക്കാർ കൊല്ലപ്പെട്ടു. പാകിസ്താന്റെ റഡാർ സംവിധാനവും തകർത്തു. ഭീകരരെ പരിശീലിപ്പിച്ച മുരിദ്കെയിലെ കേന്ദ്രം തകർത്തു. കസബിനെയും ഹെഡ്ലിയെയും ലഷ്കർ പരിശീലിപ്പിച്ചത് മുരിദ്കെയിൽ. യാക്കോബാദ് വ്യോമ കേന്ദ്രത്തിലും ആക്രമണം നടത്തി. ഇന്ത്യയുടെ നടപടി കൃത്യമായ ആസൂത്രണത്തിലൂടെയെന്നും സേന അറിയിച്ചു. ആക്രമണ ശേഷമുള്ള ദൃശ്യങ്ങളും സേന പുറത്ത് വിട്ടു.