പാക് താരം‘ഇന്ത്യൻ’ ടീമിൽ; പ്രതിഷേധം വ്യാപകം

അബ്രാർ അഹമ്മദ്
ലണ്ടൻ: പാകിസ്താൻ ക്രിക്കറ്റ് താരമായ സ്പിന്നർ അബ്രാർ അഹമ്മദിനെ ഇംഗ്ലണ്ടിലെ ‘ദി ഹണ്ട്രഡ്’ ക്രിക്കറ്റ് ടൂർണമെന്റിലെ താരലേലത്തിൽ ടീമിലെടുത്തതിൽ വൻ വിമർശനം. കലാനിധി മാരന്റെ നേതൃത്വത്തിലുള്ള സൺറൈസേഴ്‌സ് ടീമിനും ഉടമകൾക്കുമെതിരെയാണ് വ്യാപകമായ സൈബർ ആക്രമണം. വിമർശനം ശക്തമായതോടെ സൺറൈസേഴ്‌സ് ലീഡ്‌സ് ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു. പാക് താരങ്ങളെ ലേലം വിളിക്കില്ലെന്നായിരുന്നു നേരത്തേയുള്ള വാർത്തകൾ. 2.34 കോടി രൂപക്കാണ് അബ്രാറിനെ ടീമിലെടുത്തത്.
ലണ്ടനിൽ നടന്ന ലേലത്തിൽ സി.ഇ.ഒ കാവ്യാ മാരനും ഹെഡ് കോച്ച് ഡാനിയൽ വെട്ടോറിയും നേരിട്ട് പങ്കെടുത്തിരുന്നു. പാകിസ്താൻ കളിക്കാരനെ ടീമിലെടുത്തതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ വൻ ബഹിഷ്‌കരണ ആഹ്വാനങ്ങളുണ്ട്. ഈ കളിക്കാരൻ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെച്ചു എന്നും ചിലർ പറയുന്നു. കടുത്ത വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ സൺറൈസേഴ്‌സ് ലീഡ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് താൽക്കാലികമായി പ്രവർത്തനം നിർത്തി.
ബി.സി.സി.ഐയുമായി ബന്ധമില്ല- ശുക്ല
ന്യുഡൽഹി: പാക് താരം അബ്രാർ അഹമ്മദിനെ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള വിദേശ ലീഗിലേക്ക് ലേലം ചെയ്തതതിൽ പ്രതികരണവുമായി ബി.സി.സി.ഐ വിദേശ ലീഗിലെ സംഭവങ്ങൾ ബി.സി.സി.ഐയുടെ പരിധിക്കപ്പുറമാണെന്ന് വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. ‘‘ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഇത് ഐ.പി.എല്ലിനെക്കുറിച്ചല്ല. ദി ഹണ്ട്രഡിലോ മറ്റ് വിദേശ ലീഗുകളിലോ എന്ത് സംഭവിക്കുന്നുവെന്നതിൽ ബി.സി.സി.ഐക്ക് ബന്ധമില്ല’’- ശുക്ല വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ജൂലൈ 21 മുതൽ ആഗസ്റ്റ് 16 വരെയാണ് ടൂർണമെന്റ്.
