പാകിസ്താനികൾ ചൊവ്വാഴ്ചക്കകം മടങ്ങണം; നിർദേശവുമായി കേരളം
തിരുവനന്തപുരം: ഈ മാസം 29നകം സംസ്ഥാനത്തുള്ള പാകിസ്താനികൾ തിരികെ മടങ്ങണമെന്ന് കേരളം. ചികിത്സയ്ക്ക് വന്നവരടക്കം 104 പാകിസ്താൻകാരാണ് നിലവിൽ സംസ്ഥാനത്തുള്ളത്. കേന്ദ്രത്തിന്റെ നിർദേശം കർശനമായി നടപ്പിലാക്കാനാണ് സംസ്ഥാന തീരുമാനം.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാക് പൗരന്മാരുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 71 പേരാണ് കണ്ണൂരിലുള്ളതെന്നാണ് ഇന്‍റലിജന്‍സ് നല്‍കുന്ന വിവരം.
പാക് പൗരന്മാർ ഇന്ത്യ വിടണമെന്ന നിർദേശം ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയതിന് പിന്നാലെ അട്ടാരി – വാഗാ അതിർത്തിയിൽ പാക് പൗരന്മാരുടെ തിരക്കേറി. ഞായറാഴ്ചയാണ് കേന്ദ്രം നൽകിയ സമയപരിധി അവസാനിക്കുന്നത്. അതേസമയം, ഇരു രാജ്യങ്ങളും നിലപാട് കടുപ്പിച്ചതോടെ പ്രതിസന്ധിയിലായെന്നാണ് ജനങ്ങൾ പറയുന്നത്.
അതിർത്തി അടയ്ക്കുന്നത് ഇന്ത്യയിലെയും പാകിസ്താനിലെയും സാധാരണക്കാരെ ഒരുപോലെയാണ് ബാധിക്കുന്നത്. 48 മണിക്കൂറിനുള്ളിൽ പാകിസ്താൻ പൗരന്മാർ ഇന്ത്യ വിടണം എന്നാണ് വിദേശകാര്യമന്ത്രാലയം കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയത്. എന്നാൽ മടങ്ങി പോകുന്നവർക്ക് പാകിസ്താൻ വിസ നൽകാത്തത് ജനങ്ങളെ പ്രതിസന്ധിയിലാക്കി.
മെഡിക്കൽ വിസയിൽ കഴിയുന്നവർക്ക് ചൊവ്വാഴ്ച വരെ ഇന്ത്യയിൽ തുടരാം. പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്താൻ മന്ത്രിമാരുടെ ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ വന്നതോടുകൂടിയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്.