മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്ന പരാമർശം: കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.സി. ജോർജ് ഹൈകോടതിയിൽ
മാഹി: മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ചതിനെതിരെ ചുമത്തിയ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് പി.സി.ജോർജ് ഹൈകോടതിയിൽ ഹരജി നൽകി. 2024ലെ ലോകസഭ തെരഞ്ഞെടുപ്പിനിടെ കോഴിക്കോട് മുതലക്കുളത്ത് വെച്ചായിരുന്നു വിവാദ പ്രസംഗം. മാഹി പണ്ട് വേശ്യകളുടെയും ഗുണ്ടകളുടെയും തെമ്മാടികളുടെയും നാടായിരുന്നുവെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ അധിക്ഷേപം.
സി.പി.എം മുൻ മാഹി ലോക്കൽ സെക്രട്ടറി കെ.പി.സുനിൽ കുമാർ നൽകിയ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്. കേസ് കോഴിക്കോട് കോടതിയുടെ പരിഗണനയിലിരിക്കെയാണ് പി.സി.ജോർജ് കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന പ്രസംഗം നടത്തിയില്ലെന്നാണ് ബി.ജെ.പി നേതാവിന്റെ വാദം. പരാതിക്കാരനോട് 17ന് ഹൈകോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിട്ടുണ്ട്.
