പ്ലസ് വണ്‍ ആദ്യ അലോട്‌മെന്റ്: മലപ്പുറം ജില്ലയില്‍ പകുതിയിലധികം പേരും പുറത്ത്
മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ പകുതിയിലധികം പേരും പുറത്ത്. ആകെയുള്ള 82,498 അപേക്ഷകരിൽ 40,566 പേർക്ക് അലോട്മെന്റ് ലഭിച്ചു. 41,932 പേർക്ക് അടുത്ത അലോട്മെന്റുകൾ വരെ കാത്തിരിക്കണം. ഇനി സർക്കാർ സ്കൂളുകളിലെ സംവരണ വിഭാഗത്തിൽ 1,7067 സീറ്റുകളാണ് ബാക്കിയുള്ളത്.
സ്പോർട്സ് ക്വാട്ടയിൽ 1,750 അപേക്ഷകരിൽ 1,283 പേർക്ക് അലോട്മെന്റായി. സ്പോർട്സിൽ ആകെയുള്ള 1,410 സീറ്റിൽ 127 സീറ്റുകളിൽ ഒഴിവുണ്ട്. ജില്ലയിൽ ഏക മോഡൽ െറസിഡെൻഷ്യൽ സ്കൂളിലെ 50 സീറ്റിൽ 45-ലും അലോട്മെന്റായി. കുടുംബി വിഭാഗത്തിനുള്ള 439 സീറ്റിൽ മുഴുവനും ഒഴിവുണ്ട്.
സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ 57,633 പ്ലസ് വൺ സീറ്റുകളാണ് അലോട്മെന്റിന് പരിഗണിച്ചത്. ബാച്ച് മാർജിനിൽ വർധന അടക്കം നടത്തിയതിനുശേഷമുള്ള സീറ്റുകളാണിത്. ഒഴിവുള്ള സീറ്റുകൾ സംവരണ വിഭാഗങ്ങൾക്കുള്ളവയാണ്. ഇവയിൽ തുടർ അലോട്മെന്റുകളിൽ ആളില്ലെങ്കിൽ പൊതുമെറിറ്റ് സീറ്റായി മാറ്റും.
മലപ്പുറത്തു പ്ലസ് വണിന് അപേക്ഷിച്ചവരിൽ 8096 പേർ മറ്റു ജില്ലകളിൽ നിന്നുള്ളവരാണ്. ആകെയുള്ള 57,633 സീറ്റിൽ 350 സീറ്റുകൾ ഭിന്നശേഷി വിഭാഗത്തിനുള്ളവയാണ്.
ജനറൽ വിഭാഗത്തിലെ എല്ലാ സീറ്റുകളും സംവരണ വിഭാഗത്തിൽ മുസ്ലിം സീറ്റുകളും ആദ്യ അലോട്മെന്റിൽ മുഴുവനായി.
ഇവയിൽ ഒരൊഴിവുപോലുമില്ല. സാധാരണ ജില്ലയിൽ ഈഴവ, വിശ്വകർമ വിഭാഗങ്ങളുടെ സീറ്റുകളും ആദ്യ അലോട്മെന്റിൽ മുഴുവനാകാറുണ്ടെങ്കിലും ഇത്തവണ ഈഴവ വിഭാഗത്തിൽ 33, വിശ്വകർമയിൽ രണ്ടു സീറ്റുകൾ ഒഴിവാണ്. എസ്സി, എസ്ടി, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിഭാഗങ്ങളുടെ സീറ്റുകളാണ് കൂടുതൽ ഒഴിഞ്ഞു കിടക്കുന്നത്.
അലോട്മെന്റ് ലഭിച്ചവർക്കു ചൊവ്വാഴ്ച രാവിലെ 10 മുതൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ പ്രവേശനം നേടാം.
ആദ്യ ഓപ്ഷൻ അലോട്മെന്റ് ലഭിച്ചവർ സ്കൂളിൽ സ്ഥിരപ്രവേശനം നേടണം.
മറ്റ് ഓപ്ഷൻ ലഭിച്ചവർക്ക് താത്കാലിക പ്രവേശനം നേടി ഉയർന്ന ഓപ്ഷനുകൾക്ക് അപേക്ഷ നൽകാം. ലഭിച്ചിട്ടും താത്കാലികപ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്മെന്റിൽ പരിഗണിക്കില്ല.
താത്കാലിക പ്രവേശനം നേടുന്നവർ ഫീസ് അടക്കേണ്ടതില്ല. ഏകജാലക വെബ് സൈറ്റ്:www.hscap.kerala.gov.in.