ആൺസുഹൃത്തുമായി തർക്കം; പിന്നാലെ ജീവനൊടുക്കി പ്ലസ്ടു വിദ്യാർഥിനി
തിരുവല്ല (പത്തനംതിട്ട): തിരുവല്ലയിലെ കാവുംഭാഗം പെരിങ്ങോളില് ആൺ സുഹൃത്തിനെ വിളിച്ചറിയിച്ച ശേഷം പ്ലസ് ടു വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ ആൺ സുഹൃത്തായ വായ്പൂർ സ്വദേശിയായ 21കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരിങ്ങോൾ ചേമ്പാല തെക്കേതിൽ രമേശ് – അമ്പിളി ദമ്പതികളുടെ മകൾ അവർ അപർണ രമേശ് (17) ആണ് മരിച്ചത്.
മോഡൽ പരീക്ഷക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടി വീട്ടിലെ അടുക്കളയുടെ കഴുക്കോലിൽ ഷാൾ ഉപയോഗിച്ച് തൂങ്ങുകയായിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. വായ്പൂർ സ്വദേശി ജാവേദാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. മൂന്നു മണിയോടെ ആൺ സുഹൃത്തായ ജാവേദ് സ്കൂട്ടറിൽ എത്തി. തുടർന്ന് ഷാൾ അറുത്ത് അപർണ്ണയെ തോളിലെടുത്ത് ഓടുമ്പോൾ ആണ് അയൽവാസികൾ പോലും സംഭവം അറിയുന്നത്. തുടർന്ന് സമീപവാസികൾ ചേർന്ന് പെൺകുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഝീവൻ രക്ഷിക്കാനായില്ല.
സംഭവ സമയം കുട്ടിയുടെ മുത്തശ്ശി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മരിച്ച പെൺകുട്ടിക്കും സഹോദരനും ജാവേദ് മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ കാവുംഭാഗം ജംക്ഷനിൽ വച്ച് അപർണക്ക് വാങ്ങിനൽകിയ ഫോൺ ജാവേദ് എറിഞ്ഞു പൊട്ടിച്ചിരുന്നു. തുടർന്ന് സഹോദരന് നൽകിയ ഫോണും ജാവേദ് തിരികെ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് വീട്ടിലെത്തിയ അപർണ ആത്മഹത്യ ചെയ്ത്. ഇന്ക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ വിളിക്കൂ -1056)
