പോറ്റിയും പുറത്തേക്ക്; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം

Potty also released; Unnikrishnan Potty granted bail in Sabarimala gold robbery case

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി പോറ്റിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെ ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങും.

നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക ശില്‍പ്പക്കേസിലും ജാമ്യം ലഭിച്ചിരുന്നു. ഉപാധികളോടെയാണ് കോടതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കേസില്‍ ഇടക്കാല കുറ്റപത്രം പോലും സമര്‍പ്പിക്കാത്തത് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഗുണമായി. സ്വര്‍ണക്കൊള്ളക്കേസില്‍ ഉള്‍പ്പെട്ട നാലാമത്തെ ആളാണ് ഇപ്പോള്‍ ജാമ്യം നേടി പുറത്തിറങ്ങുന്നത്. കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികളുടെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നുവെന്ന് പ്രതിപക്ഷം ശക്തമായ വിമര്‍ശനം ഉന്നയിക്കുമ്പോഴാണ് ഒന്നാം പ്രതിയും കൂടി ജാമ്യം നേടിയിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 16നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലാകുന്നത്. 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് പോറ്റി ജാമ്യഹര്‍ജി സമര്‍പ്പിക്കുന്നത്. ജനുവരി 21നാണ് ഉപാധികളോടെ ദ്വാരപാലക കേസില്‍ പോറ്റിക്ക് ജാമ്യം ലഭിക്കുന്നത്. കട്ടിളപ്പാളി കേസിലും 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായപ്പോഴാണ് പോറ്റി സ്വാഭാവിക ജാമ്യത്തിനായി ഹര്‍ജി സമര്‍പ്പിക്കുന്നത്. ഇന്നിപ്പോള്‍ കട്ടിളപ്പാളി കേസിലും പോറ്റിയ്ക്ക് ജാമ്യം ലഭിച്ചിരിക്കുകയാണ്.

 

പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് കേസന്വേഷണത്തില്‍ ഏതെങ്കിലും തരത്തില്‍ ആശങ്കയുണ്ടാക്കുന്നില്ലെന്ന് ഇന്നലെ ദേവസ്വം ബെഞ്ച് വ്യക്തമാക്കിയിരുന്നു. മുരാരി ബാബു, സുധീഷ് കുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്ക് കേസില്‍ മുമ്പ് ജാമ്യം ലഭിച്ചിരുന്നു. കേസിലെ പ്രധാന പ്രതികള്‍ പുറത്തേക്ക് വരുമ്പോള്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്ന് സംശയിക്കുന്നതായും തൊണ്ടിമുതല്‍ പോലും ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇന്ന് സഭയില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *