സീറ്റ് കിട്ടാത്തതിൽ പ്രതിഷേധം; കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജി വെക്കുമെന്ന് അലോഷ്യസ് സേവ്യർ



ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. അലോഷ്യസ് സേവ്യർ. കോൺഗ്രസിന്റെ സ്ഥാനാർഥിയായി ഇടുക്കി, പൂഞ്ഞാർ, പീരുമേട് എന്നിവിടങ്ങളിൽ പരിഗണിക്കുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാൽ അവസാനം വന്ന പട്ടികയിലും അലോഷ്യസ് സേവ്യറിന്റെ പേര് പരിഗണിച്ചിരുന്നില്ല. അതിൽ പ്രതിഷേധിച്ചാണ് അലോഷ്യസ് രാജി നൽകാൻ തീരുമാനിച്ചതെന്നാണ് വിവരം.

പീരുമേട് സീറ്റിൽ അലോഷ്യസിനെ ആദ്യം പരിഗണിച്ചിരുന്നെങ്കിലും പ്രാദേശിക നേതൃത്വത്തിലെ എതിർപ്പിനെ തുടർന്ന് പീരുമേട് സീറ്റ് നിഷേധിക്കപ്പെട്ടിരുന്നു. പിന്നീടാണ് ഇടുക്കി സീറ്റിൽ പരിഗണിച്ചത്. മുതിർന്ന നേതാക്കൾക്ക് സീറ്റ് നൽകണമെന്ന ആവശ്യമുയർന്നതോടെ പൂഞ്ഞാർ സീറ്റിലേക്ക് മാറി. അവസാന ഘട്ടത്തിൽ മൂന്ന് മണ്ഡലങ്ങളിലും അലോഷ്യസിന് സീറ്റ് നിഷേധിക്കുകയായിരുന്നു.

ഒരു നേതാക്കളും തന്നെ സഹായിച്ചില്ലെന്നും തെരെഞ്ഞെടുപ്പിനായി താൻ കെ.എസ്.യു പ്രവർത്തകരോടൊപ്പം താൻ ഒരുങ്ങിയിരുന്നു. സീറ്റ് ലഭിക്കാത്തതിൽ അതൃപ്തനാണെന്നും അലോഷ്യസ് പറഞ്ഞിരുന്നു. സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്ന തരത്തിലുള്ള തീരുമാനം എടുക്കുന്ന ആളല്ല അലോഷ്യസെന്നും രാജിയെ കുറിച്ച് ഔധ്യോഗികമായി നേതൃത്വത്തിന് വിവരം ലഭിച്ചിട്ടില്ലെന്നാണ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പ്രതികരിച്ചത്.