എൽ.ഡി.എഫിൽ സീറ്റ് വിഭജനത്തിലെ അതൃപ്തി പരസ്യമാക്കി ആർ.ജെ.ഡി
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യവുമായി രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ അതൃപ്തി തുടരുന്നതിനിടെ എൽ.ഡി.എഫിൽ നിലപാട് കടുപ്പിച്ചാണ് ആര്‍.ജെ.ഡി അധിക സീറ്റ് വേണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. കോഴിക്കോട് ചേർന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ആർ.ജെ.ഡി നേതാക്കൾ, പാർട്ടിക്ക് ഇത്തവണ ആറു സീറ്റ് വേണമെന്നാണ് നിലപാടെന്നും ഇതിൽനിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. ഇത്തവണ അധിക സീറ്റ് നൽകുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയിരുന്നുവെന്ന് നേതാക്കൾ വിവരിച്ചു. .
തിരുവനന്തപുരം ജില്ലയിൽ ഒരു സീറ്റ്, ചാലക്കുടി മണ്ഡലം, കോഴിക്കോട് ജില്ലയിൽ ഒരു അധിക സീറ്റ് എന്നിവയാണ് പാർട്ടി ആവശ്യപ്പെട്ടത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സി.പി.എമ്മുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ പാർട്ടി അതൃപ്‌തി രേഖപ്പെടുത്തി. നിലവിലുള്ള സ്ഥിതി തുടരാമെന്നും പുതിയ സീറ്റുകൾ നൽകാനാവില്ലെന്നുമാണ് എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ, ടി.പി. രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിൽ സി.പി.എം സ്വീകരിച്ച നിലപാട്. ഇത് തൃപ്തികരമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വിവിധ മണ്ഡലങ്ങളിൽ പാർട്ടിക്കുള്ള സ്വാധീനം വർഗീസ് ജോർജ് അക്കമിട്ട് നിരത്തി. കുറ്റ്യാടി, പേരാമ്പ്ര എന്നിവിടങ്ങളിൽ 5000 വോട്ടുകൾ വീതമുണ്ടെന്നും നാദാപുരം, കൊയിലാണ്ടി, തിരുവമ്പാടി, കുന്ദമംഗലം, ബാലുശ്ശേരി, എലത്തൂർ തുടങ്ങിയ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ വിജയം നിർണയിക്കുന്നത് ആർ.ജെ.ഡി വോട്ടുകളാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തൃക്കരിപ്പൂരിൽ ഏഴായിരത്തോളം വോട്ടുകളും ചാലക്കുടിയിലും തിരുവനന്തപുരത്തെ വിവിധ മണ്ഡലങ്ങളിലും പാർട്ടിക്കുള്ള ശക്തമായ സാന്നിധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ കൽപറ്റ, വടകര, കൂത്തുപറമ്പ് സീറ്റുകളിലാണ് ആർ.ജെ.ഡി മത്സരിക്കുന്നത്. ഇതിന് പുറമെ കോവളം, ചാലക്കുടി സീറ്റുകൾകൂടി വേണമെന്നാണ് ആർ.ജെ.ഡിയുടെ ആവശ്യം. നീലലോഹിതദാസൻ നാടാർ, വി. കുഞ്ഞാലി, മനയത്ത് ചന്ദ്രൻ, യുജിൻ മൊറേബി, സലിം മടവൂർ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
