ഈഡനിലെ വെടിക്കെട്ടിന് പിന്നാലെ ഐ.സി.സി റാങ്കിങ്ങിലും സഞ്ജുവിന്റെ വൻ കുതിപ്പ്; ഒറ്റയടിക്ക് കയറിയത് 25 സ്ഥാനങ്ങൾ

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ വെടിക്കെട്ട് ഇന്നിങ്‌സിന് പിന്നാലെ ഐ.സി.സി പുരുഷ ടി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ വൻ മുന്നേറ്റവുമായി മലയാളി താരവും ഇന്ത്യൻ ഓപ്പണറുമായ സഞ്ജു സാംസൺ. ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ച 97* റൺസിന്റെ മാച്ച് വിന്നിങ് പ്രകടനമാണ് റാങ്കിങ്ങിൽ സഞ്ജുവിന് തുണയായത്. പുതിയ റാങ്കിങ് പ്രകാരം ഒറ്റയടിക്ക് 25 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സഞ്ജു 40-ാം സ്ഥാനത്തെത്തി. മാർച്ച് 4 ബുധനാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പ്രകാരം 40-ാം സ്ഥാനത്തുള്ള സഞ്ജുവിന് തൊട്ടുമുന്നിലായി വെസ്റ്റിൻഡീസിന്റെ റോവ്‌മൻ പവൽ, ദക്ഷിണാഫ്രിക്കയുടെ റീസ ഹെൻഡ്രിക്‌സ്, പാകിസ്താന്റെ ബാബർ അസം എന്നീ ലോകോത്തര താരങ്ങളാണുള്ളത്.
ലോകകപ്പിലെ ജീവന്മരണ പോരാട്ടമായ സൂപ്പർ 8 മത്സരത്തിലാണ് വിൻഡീസിനെതിരെ സഞ്ജുവിൻ്റെ നിർണ്ണായക ഇന്നിങ്സ് പിറന്നത്. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 196 റൺസെന്ന കൂറ്റൻ വിജയലക്ഷ്യമാണ് സഞ്ജുവിന്റെ ചിറകിലേറി ഇന്ത്യ മറികടന്നത്. ട്വന്റി 20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ റൺചേസ് കൂടിയായിരുന്നു ഇത്. മറുവശത്ത് വിക്കറ്റുകൾ കൊഴിഞ്ഞുപോകുമ്പോഴും പതറാതെ നിന്ന സഞ്ജു വെറും 50 പന്തിൽ 12 ഫോറുകളും 4 സിക്‌സറുകളും പറത്തിയാണ് പുറത്താവാതെ 97 റൺസെടുത്തത്. അനാവശ്യ ഷോട്ടുകൾക്ക് മുതിരാതെ തികഞ്ഞ പക്വതയോടെയായിരുന്നു താരത്തിന്റെ ബാറ്റിങ്.
ടൂർണമെന്റിന്റെ തുടക്കത്തിൽ ബെഞ്ചിലായിരുന്ന സഞ്ജു, ടീമിലെ ഇടങ്കയ്യൻ ബാറ്റർമാരുടെ മോശം ഫോമിനെ തുടർന്നാണ് പ്ലേയിങ് ഇലവനിൽ എത്തിയത്. ചെന്നൈയിൽ സിംബാബ്‌വെയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ലഭിച്ച അവസരം മുതലാക്കി മികച്ച പ്രകടനം പുറത്തെടുത്ത താരം, ആ ഫോം ഈഡൻ ഗാർഡൻസിലും ആവർത്തിക്കുകയായിരുന്നു. ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.
