സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ സഞ്ജു നയിക്കും, ഒമ്പത് പുതുമുഖങ്ങൾ

കൊച്ചി: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള പൊലീസിന്‍റെ പ്രതിരോധ താരം ജി. സഞ്ജുവാണ് ക്യാപ്റ്റൻ. 22 അംഗ ടീമിൽ ഒമ്പതുപേർ പുതുമുഖങ്ങളാണ്.

അസ്സമിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ. ഈമാസം 22നാണ് കേരളത്തിന്റെ ആദ്യകളി. ഏഴുതവണ ചാമ്പ്യന്മാരായ പഞ്ചാബുമായാണ് മത്സരം. 24ന് റെയിൽവേസ്, 26ന് ഒഡിഷ, 29ന്‌ മേഘാലയ, 31ന് സർവിസസ് ടീമുകളുമായി ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ നടക്കും. നിലവിലെ റണ്ണേഴ്സപ്പണ് കേരളം. ഫൈനലിൽ പശ്ചിമ ബംഗാളിനോടാണ് തോറ്റത്.

അസ്സമിലെ തണുത്തകാലാവസ്ഥയുമായി പൊരുത്തപ്പെടാനായി കൽപറ്റ മരവയലിലെ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ല സ്റ്റേഡിയത്തിലായിരുന്നു ടീമിന്റെ പരിശീലനം. സമുദ്രനിരപ്പിൽനിന്ന് വളരെ ഉയരത്തിലുള്ള സ്റ്റേഡിയത്തിൽ (ഹൈ ആൾട്ടിറ്റ്യൂഡ്‌ സ്റ്റേഡിയം) കളിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ മറികടക്കുന്നതിനാണ് ഇവിടെ പരിശീലനം നടത്തുന്നത്. അസ്സമിൽ സന്തോഷ് ട്രോഫി മത്സരം നടക്കുന്നതും ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിലാണ്.

വയനാട് സ്വദേശി ഷഫീഖ് ഹസനാണ് ടീമിന്‍റെ മുഖ്യപരിശീലകൻ. വയനാട്ടിൽ 18 വരെ പരിശീലനം തുടരും. കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഡിസംബർ ആറുമുതൽ ജനുവരി എട്ടുവരെ നടത്തിയ ക്യാമ്പിനുശേഷമാണ് ടീം വയനാട്ടിലെത്തിയത്.

കേരള ടീം

ഗോൾകീപ്പർമാർ -ടി.വി. അൽകേഷ് രാജ് (തൃശൂർ), എസ്. അജ്മൽ (പാലക്കാട്), എം. മുഹമ്മദ് ജസീൻ (മലപ്പുറം)

പ്രതിരോധ താരങ്ങൾ -ജി. സഞ്ജു (എറണാകുളം), എം. മനോജ് (തിരുവനന്തപുരം), അജയ് അലക്സ് (എറണാകുളം), ബിബിൻ അജയൻ (എറണാകുളം), എസ്. സന്ദീപ് (മലപ്പുറം), അബ്ദുൽ ബാദിഷ് (മലപ്പുറം), തേജസ് കൃഷ്ണ (പാലക്കാട്)

മധ്യനിര താരങ്ങൾ -എം.എം. അർജുൻ (തൃശൂർ), വി. അർജുൻ (കോഴിക്കോട്), ഒ.എം. ആസിഫ് (എറണാകുളം), എം. വിഘ്നേഷ് (തിരുവനന്തപുരം), എം.എൽ. അബൂബക്കർ ദിൽഷാദ് (കാസർകോട്)

മുന്നേറ്റതാരങ്ങൾ -ടി. ഷിജിൻ (തിരുവനന്തപുരം), മുഹമ്മദ് അജ്സൽ (കോഴിക്കോട്), ഇ. സജീഷ് (പാലക്കാട്), പി.ടി. മുഹമ്മദ് റിയാസ് (പാലക്കാട്), എ.പി. മുഹമ്മദ് സിനാൻ (കണ്ണൂർ), കെ. മുഹമ്മദ് ആഷിഖ് (മലപ്പുറം), എൻ.എ. മുഹമ്മദ് അസ്ഹർ (തൃശൂർ)

ടീം ഒഫിഷ്യൽസ്

ഷഫീഖ് ഹസൻ (മുഖ്യപരിശീലകൻ)

ഡി. എബിൻ റോസ് (സഹ പരിശീലകൻ)

പി.കെ. ഷാജി (മാനേജർ)

കെ.ടി. ചാക്കോ (ഗോൾകീപ്പർ പരിശീലകൻ)

അഹ്മദ് നിഹാൽ റഷീദ് (ഫിസിയോ)

കിരൺ നാരായണൻ (വിഡിയോ അനലിസ്റ്റ്)