ഷോപ്പിങ് മാളിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനം: പൊലീസുകാരനെതിരെ കേസെടുത്തതിൽ വീഴ്ചയില്ലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: ഷോപ്പിങ് മാളിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനത്തിന് വിധേയനായ പൊലീസുകാരൻ മിഥുനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തതിൽ വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. എന്നാൽ കേരള പൊലീസ് അസോസിയേഷൻ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തുള്ള സാഹചര്യത്തിൽ ജാമ്യമില്ലാവകുപ്പ് ചുമത്തിയത് ഒഴിവാക്കിയേക്കുമെന്നാണ് വിവരം. കഴിഞ്ഞദിവസം ട്രാവൻകൂർ മാളിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമീഷണർ കെ. കാർത്തികിന്റെ നിർദേശാനുസരണം ഫോർട്ട് അസി. കമീഷണർ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിലാണ് കേസെടുത്തതിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നത്.
സംഘര്‍ഷത്തിനിടെ മിഥുന് ഇടിവള കൊണ്ട് എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആയുധംകൊണ്ട് ആക്രമിച്ചുവെന്ന നിലയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരാതിക്കാരുടെ മൊഴി പ്രകാരമാണ് കേസെടുത്തത്.
അതിന് അനുബന്ധമായ വിഡിയോ ദൃശ്യങ്ങളും പരാതിക്കാർ ഹാജരാക്കിയിരുന്നു. എന്നാൽ ആക്രമണം പ്രതിരോധിക്കാനാണ് മിഥുൻ ശ്രമിച്ചതെന്ന വാദവും ശക്തമാണ്.
എ.ആര്. ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസറായ മിഥുന് ശനിയാഴ്ച ഉച്ചക്ക് മാള്‍ ഓഫ് ട്രാവന്‍കൂറില്‍ എത്തിയപ്പോഴാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പുതുവര്‍ഷാഘോഷവുമായി ബന്ധപ്പെട്ട് ശംഖുമുഖത്ത് നടന്ന ഡി.ജെ. പാർട്ടിക്കിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ മിഥുന് ആക്രമിച്ചതിന് പ്രതികാരമായിട്ടായിരുന്നു ആക്രമണം. മിഥുനെ ആക്രമിച്ചതില്‍ വിനയ്, സുര്‍ജിത് എന്നീ എസ്.എഫ്.ഐ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. മിഥുനെ അറസ്റ്റ് ചെയ്തിട്ടില്ല.
മാളിൽ മിഥുനൊപ്പമുണ്ടായിരുന്ന യുവതിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി.
